എല്ലാവർക്കും ഭൂമിയും വീടും; ഭൂമി കൈമാറാൻ പ്രത്യേക ലാൻഡ് ബാങ്ക്



തിരുവനന്തപുരം > അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ഭൂരഹിതർക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 13,534 പട്ടയം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ട ഒരാൾക്കും സാങ്കേതികത്വത്തിന്റെ പേരിൽ ഭൂമി നഷ്ടമാകില്ല. എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും വീട് ഉറപ്പാക്കും. അഞ്ചു വർഷത്തിനുള്ളിൽ അഞ്ചുലക്ഷം കുടുംബത്തിന്‌ വീട് നൽകും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാർ നയം. ലാൻഡ്‌ ബോർഡ് വ്യവഹാരങ്ങളിൽ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കും. ഭൂരഹിതർക്ക് ഭൂമി കൈമാറാൻ പ്രത്യേക ലാൻഡ് ബാങ്ക് തയ്യാറാക്കും. നാലുവർഷംകൊണ്ട്‌ ഡിജിറ്റൽ സർവേ പൂർത്തിയാക്കും. ഇതോടെ നല്ല പങ്ക് ഭൂമി സർക്കാരിലേക്കെത്തും. കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും സർക്കാർ ഒരേ കണ്ണിലല്ല കാണുന്നത്. മണ്ണിൽ പണിയെടുക്കുന്നവന്റെ വേദന മനസ്സിലാക്കി ആശ്വാസം പകരാൻ ശ്രമിക്കുന്ന സർക്കാരാണ് ഇത്. ഒന്നേമുക്കാൽ ലക്ഷം കുടുംബത്തിന്‌ കഴിഞ്ഞ സർക്കാർ പട്ടയം നൽകി. സർവകാല റെക്കോഡാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ കെ കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷനായി.  Read on deshabhimani.com

Related News