കുട്ടിക്കാനത്തേക്ക് സുഖയാത്ര; മലയോര ഹൈവേ നിർമാണം അന്തിമഘട്ടത്തിൽ
ഏലപ്പാറ > മലയോര ജനതയുടെ ചിരകാല സ്വപ്നമായ കുട്ടിക്കാനം–-ചപ്പാത്ത് സംസ്ഥാന പാത നിർമാണം അവസാന ഘട്ടത്തിലേക്ക്. സുരക്ഷിത യാത്രയ്‌ക്കായി കിഫ്ബിയിൽ 69 കോടി രൂപ ഒന്നാം പിണറായി സർക്കാർ വകയിരുത്തി തുടങ്ങിയ പാതയുടെ നിർമാണമാണ് സമയബന്ധിതമായിതന്നെ പൂർത്തിയായി വരുന്നത്. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ പോലും നിർമാണം മുടക്കാതെ മുന്നോട്ട് പോയി. എന്നാൽ ടാറിങ് ജോലികൾ ചെയ്യുന്നതിന് മഴ തടസമായി. കാലാവസ്ഥ അനുകൂലമായ ദിവസങ്ങളിൽ നടത്തിയ ടാറിങ് ഒമ്പത് കി. മീറ്റർ പിന്നിട്ട് ഒന്നാംഘട്ടം പൂർത്തിയായി. 19 കി. മീറ്റർ പാതയാണ് കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ നിർമിക്കുന്നത് . 12 മുതൽ 13 മീറ്റർ വരെ വീതിയിൽ കൊടുംവളവുകൾ നിവർത്തിയാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നു. 9 മീറ്റർ വീതിയിൽ ടാറിങ് നടത്തിവരുന്നു പാത പൂർത്തിയാകുന്നതോടെ സഞ്ചാരം സുഗമമാകും. പുതിയ ഗതാഗത സംസ്‌ക്കാരത്തിലേക്കും നാട് മാറും. ബിഎം ബിസി നിലാവാരത്തിൽ റോഡ് നിർമാണം പൂർത്തിയാകുമ്പോൾ തുടർച്ചയായുള്ള അപകടങ്ങളെയും പ്രതിരോധിക്കാനാവും. റോഡിന്റെ വീതി കൂട്ടിയ ഭാഗങ്ങളിലുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചുവരുകയാണിപ്പോൾ. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നു ണ്ട്. ഗുണ നിലാവാരത്തോടെയുള്ള ഐറീഷ് ഓടയുടെ നിർമാണവും പുരോഗമിക്കുന്നു. കാലാവസ്ഥ അനുകൂലമാകുന്നതോടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി മലയോര ജനതയ്ക്ക് സമർപ്പിക്കും. Read on deshabhimani.com