കുതിരാൻ 
കുതിക്കുന്നു ; മണിക്കൂറുകൾ നീണ്ട ബ്ലോക്ക്‌ ഇപ്പോൾ പഴങ്കഥ



വടക്കഞ്ചേരി മണിക്കൂറുകൾ നീണ്ട ‘കുതിരാൻ ബ്ലോക്ക്‌’ ഇപ്പോൾ പഴങ്കഥയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായ തുരങ്കത്തിലൂടെ മിന്നുംവേഗത്തിൽ ഇപ്പോൾ വാഹനങ്ങൾ കുതിക്കുന്നു. വടക്കഞ്ചേരി–- മണ്ണുത്തി ദേശീയപാതയിൽ കുതിരാൻമല തുരന്നാണ് ഇരട്ടക്കുഴൽ തുരങ്കം നിർമിച്ചത്‌. 992 മീറ്റർ നീളം. പ്രാരംഭ പ്രവൃത്തി 2014ൽ തുടങ്ങി. 2016 മെയ് 13ന് പാറ പൊട്ടിക്കാൻ തുടങ്ങി. തുരങ്കനിർമാണത്തിന്‌ ഉപകരാർ എടുത്ത പ്രഗതി കമ്പനിക്ക്‌ ദേശീയപാതയുടെ പ്രധാന കരാറുകാരായ കെഎംസി കമ്പനി കൃത്യമായി പണം നൽകിയില്ല. ഇതോടെ, ഇവർ കരാറിൽനിന്ന്‌ പിന്മാറി. ഒരുവർഷംകൊണ്ട് പൂർത്തിയാക്കേണ്ട തുരങ്കനിർമാണം അഞ്ചു വർഷം ഇഴഞ്ഞു. കേന്ദ്രവും ദേശീയപാത അതോറിറ്റിയും ഇടപെട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇടപെട്ട്‌ തുരങ്കം യാഥാർഥ്യമാക്കിയത്‌. തമിഴ്നാട്ടിൽനിന്ന്‌ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലേക്കുള്ള ചരക്ക് നീക്കം ഇതോടെ സുഗമമായി. 2021 ജൂലൈ 31ന്‌ ആദ്യ തുരങ്കം തുറന്നു. 2022 ജനുവരിയിൽ പാലക്കാട് ഭാഗത്തേക്ക് വരുന്ന രണ്ടാം തുരങ്കവും യാഥാർഥ്യമായി. Read on deshabhimani.com

Related News