കെഎസ്‌ആർടിസി ‘ഹരിത’മായാൽ നേട്ടം 378 കോടി ; വർഷം 
47,438 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനാകും



തിരുവനന്തപുരം ഹരിത ഇന്ധനത്തിലേക്ക്‌ ചുവടുമാറിയും  ഇന്ധനക്ഷമത വർധിപ്പിച്ചും കെഎസ്‌ആർടിസിയുടെ പ്രവർത്തന നഷ്ടം വലിയതോതിൽ കുറയ്‌ക്കാനാകുമെന്ന്‌ പഠനം. സംസ്ഥാന ആസൂത്രണ ബോർഡും എനർജി മാനേജ്‌മെന്റ്‌ സെന്ററും നടത്തിയ പഠനത്തിലാണ്‌ വിവരം.  ഇലക്‌ട്രിക്‌ വാഹനങ്ങളിലൂടെയും സിഎൻജി ഇന്ധന ഉപയോഗത്തിലൂടെയും ഡ്രൈവിങ് രീതികൾ മെച്ചപ്പെടുത്തിയും കെഎസ്‌ആർടിസിക്ക്‌  378.85 കോടി രൂപയുടെ വാർഷിക  ലാഭം നേടാനാകും. 47,438 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനുമാകും. 124.35 കോടി രൂപയുടെ വിവിധ പദ്ധതികളിലൂടെ ഏകദേശം 19,125 ടൺ ഇന്ധനം ലാഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. പാരീസ്‌ കാലാവസ്ഥാ ഉച്ചകോടി കരാർ പ്രകാരം ഊർജ ഉപഭോഗം മൂലമുള്ള കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌  പഠനം നടത്തിയത്‌. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, വയനാട്  ജില്ലകളിലെ തെരഞ്ഞെടുത്ത ഡിപ്പോകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോവിഡ്‌ പ്രതിസന്ധിക്ക്‌ മുമ്പ്‌ പ്രതിദിനം ഏകദേശം  17 ലക്ഷം കിലോമീറ്റർ സഞ്ചരിക്കാൻ 4.4 ലക്ഷം ലിറ്റർ ഡീസലാണ്‌  ഉപയോഗിച്ചിരുന്നത്‌. മൈലേജിലുള്ള നേരിയ വർധനപോലും ഗണ്യമായ സാമ്പത്തിക നേട്ടത്തിനും കാർബൺ ബഹിർഗമനം കുറയ്‌ക്കാനും സഹായിക്കും. ബിഎസ്‌ 6 മാനദണ്ഡം കൃത്യമായി പാലിച്ചും സിഎൻജി, ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്ക്‌ ചുവട്‌ മാറ്റിയും നേട്ടമുണ്ടാക്കാം. ഡ്രൈവർമാർക്ക്‌ ശാസ്‌ത്രീയ പരിശീലനം നൽകി ഡ്രൈവിങ് രീതികൾ മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ട്‌ നിർദേശിക്കുന്നു. Read on deshabhimani.com

Related News