കെഎസ്ആർടിസി: ശമ്പള പരിഷ്‌കരണത്തിന്‌ തീരുമാനം



തിരുവനന്തപുരം കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്‌ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ്‌ തീരുമാനം. കെഎസ്ആർടിസിയുടെ അധികച്ചെലവ്‌ കുറച്ച്‌ വരുമാനം വർധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് ശമ്പളപരിഷ്‌കരണത്തിന് അനുമതി നൽകിയത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ സിഎംഡി ബിജു പ്രഭാകറിനെ ചുമതലപ്പെടുത്തി.  ധനമന്ത്രി കെ എൻ ബാല​ഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു, ധനകാര്യ സെക്രട്ടറി തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു. പുതുതായി 700 സിഎൻജി ബസ്‌ കിഫ്ബി മുഖാന്തരം വാങ്ങാനുള്ള സാധ്യതകൾ പരി​ഗണിക്കാമെന്ന് ധനമന്ത്രി അറിയിച്ചു. മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ താൽപ്പര്യമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം കൊടുത്ത്, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളിൽ വീഴ്ചയില്ലാതെ രണ്ട് വർഷംവരെ അവധി നൽകാനുള്ള മാനേജ്മെന്റ് നിർദേശം യൂണിയനുകളുമായി ചർച്ചചെയ്യാനും തീരുമാനിച്ചു. കണ്ടക്ടർ, മെക്കാനിക് വിഭാ​ഗങ്ങളിൽ‍ അധികമുള്ള ജീവനക്കാര്‍ക്കാണ് അവധിയെടുക്കാൻ അനുമതി നൽകുന്നത്. അധികമുള്ള ജീവനക്കാരെ ഇന്ധന പമ്പുകളിലേക്ക്‌ നിയോ​ഗിക്കാനും തീരുമാനമുണ്ട്‌. വർക്ക്ഷോപ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ പുനഃസംഘടിപ്പിച്ച് എണ്ണം 20 ആക്കി കുറയ്‌ക്കും. കെഎസ്ആർടിസിക്ക് സ്വന്തമായി ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിങ് ആരംഭിക്കാനും തീരുമാനിച്ചു. Read on deshabhimani.com

Related News