ഒക്‌ടോബർ 10നുശേഷം സിംഗിൾ ഡ്യൂട്ടി ; പാറശാലയിൽ നാളെമുതൽ



തിരുവനന്തപുരം കെഎസ്‌ആർടിസി   ഒക്‌ടോബർ 10ന്‌ ശേഷം  മുഴുവൻ ജില്ലകളിലും സിംഗിൾ ഡ്യൂട്ടി    നടപ്പാക്കും. പാറശാല യൂണിറ്റിൽ ശനിയാഴ്ച തുടങ്ങും. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി കെ എസ്‌ആർടിസി മാനേജ്‌മെന്റ്‌  നടത്തിയ ചർച്ചയിലാണ്‌ ധാരണ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ എട്ട്‌ യൂണിറ്റുകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അപാകതയുണ്ടെന്ന്‌ സംഘടനാ പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടർന്ന്‌ ഒക്‌ടോബർ ഏഴിനുശേഷമേ പൂവാർ, കാട്ടാക്കട, നെയ്യാറ്റിൻകര, വിഴിഞ്ഞം, നെടുമങ്ങാട്‌, കണിയാപുരം, ആറ്റിങ്ങൽ എന്നീ യൂണിറ്റുകളിൽ നടപ്പാക്കൂവെന്ന്‌ സിഎംഡി ബിജു പ്രഭാകർ ഉറപ്പു നൽകി. പത്തിനുശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാട്‌ ആവർത്തിക്കുകയാണ്‌ കോൺഗ്രസ്‌ അനുകൂല സംഘടനയായ ടിഡിഎഫ്‌. മാസം അഞ്ചിനകം ശമ്പളം നൽകുമെന്ന ഉറപ്പുകൾ കണക്കിലെടുക്കാതെ സമരത്തിനിറങ്ങുന്നതിനെതിരെ കെഎസ്‌ആർടിഇഎ വിമർശിച്ചു.  സമരം തള്ളണമെന്നും ജനറൽ സെക്രട്ടറി എസ്‌ വിനോദ്‌ പറഞ്ഞു. ടിഡിഎഫ്  സമരത്തെ ശക്തമായി നേരിടുമെന്നും ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കുമെന്നും കെഎസ്‌ആർടിസി മാനേജ്‌മെന്റും വ്യക്തമാക്കി. ചർച്ചയിൽ കെഎസ്‌ആർടിഇഎ ജനറൽ സെക്രട്ടറി എസ്‌ വിനോദ്‌, വർക്കിങ്‌ പ്രസിഡന്റ്‌ സി  കെ ഹരികൃഷ്‌ണൻ, ട്രഷറർ പി ഗോപാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. സിംഗിൾ ഡ്യൂട്ടിക്കെതിരെ കെഎസ്‌ആർ എംപ്ലോയീസ് സംഘ് (ബിഎംഎസ്‌) രംഗത്തുവന്നിട്ടുണ്ട്‌. Read on deshabhimani.com

Related News