ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് 5.06 കോടി നഷ്‌ട‌പരിഹാരം നൽകണം; കെഎസ്ആർടിസി ഹൈക്കോടതിയിൽ



കൊച്ചി പോപ്പുലർ ഫ്രണ്ട്‌  ഹർത്താലിൽ നടത്തിയ അക്രമത്തിൽ കെഎസ്‌ആർടിസിക്കുണ്ടായ   നഷ്‌ടം   അവരിൽനിന്ന്‌  തന്നെ ഈടാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ആർടിസി ഹൈക്കോടതിയെ സമീപിച്ചു. ആക്രമണങ്ങളിൽ 5.6 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്‌. ഇത്‌ ഹർത്താൽ ആഹ്വാനം ചെയ്‌തവരിൽനിന്ന്‌ ഈടാക്കണമെന്നും ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഹർജി.     കഴിഞ്ഞ വെള്ളിയാഴ്‌ച പോപ്പുലർ ഫ്രണ്ട്‌ നടത്തിയ ഹർത്താലിൽ 58 കെഎസ്‌ആർടിസി ബസ്‌ തകർത്തു. 10 ജീവനക്കാർക്ക്‌ പരിക്കേറ്റു. കൂടാതെ സർവീസുകൾ മുടങ്ങി. ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ്‌ പുനരാരംഭിക്കുന്നതുവരെയുള്ള നഷ്ടപരിഹാരം ഈടാക്കണമെന്നാണ്‌ ഹർജിയിലെ ആവശ്യം.    കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള അന്വേഷക ഏജൻസിയായ എൻഐഎയാണ്‌ പോപ്പുലർ ഫ്രണ്ട്‌ നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തത്‌. അതിനാൽ, പ്രതിഷേധം കേന്ദ്ര സർക്കാരിനോടാണ്‌ വേണ്ടതെന്നും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർടിസിക്കെതിരെ അല്ലെന്നും ഹർജിയിൽ പറയുന്നു.  സെപ്‌തംബറിൽ കെഎസ്‌ആർടിസിയുടെ ഏറ്റവുമുയർന്ന വരുമാനം 8.41 കോടി രൂപയാണ്‌. എന്നാൽ, ഹർത്താൽ ദിനത്തിൽ ഇത്‌ രണ്ടു കോടിയായി കുറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. കെഎസ്‌ആർടിസി സ്‌റ്റാൻഡിങ്‌ കോൺസൽ ദീപു തങ്കൻ മുഖേനയാണ്‌ ഹർജി നൽകിയത്‌. ഹർജി 29ന്‌ പരിഗണിക്കും. Read on deshabhimani.com

Related News