പുഷ്‌പന്റെ ആരോഗ്യനിലയിൽ പുരോഗതി; മെഡിക്കൽ സംഘം പരിശോധിച്ചു

തലശേരി കോ– ഓപ്പറേറ്റീവ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പുഷ്‌പനെ സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചപ്പോൾ


തലശേരി> തലശേരി കോ– ഓപ്പറേറ്റീവ്‌ ആശുപത്രി ഐസിയുവിൽ കഴിയുന്ന കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്‌പന്റെ ആരോഗ്യനിലയിൽ പുരോഗതി. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘം ഞായറാഴ്‌ച പരിശോധിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ ജി രാജേഷ്‌, യൂറോളജി വിഭാഗം അസി. പ്രൊഫസർ ഡോ സുബീഷ്‌ പറോൾ എന്നിവരുൾപ്പെട്ട സംഘമാണ്‌ പരിശോധിച്ചത്‌. കോ– ഓപ്പറേറ്റീവ്‌ ആശുപത്രി മെഡിക്കൽ സുപ്രണ്ട്‌ ഡോ സി കെ രാജീവ്‌ നമ്പ്യാർ, ഡോ സുധാകരൻ കോമത്ത്‌ എന്നിവരുമായി ചികിത്സസംബന്ധിച്ച്‌ ചർച്ച നടത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ ശനിയാഴ്‌ച സന്ധ്യയോടെയാണ്‌ പുഷ്‌പനെ കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സന്ദർശകരുമായി സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന്‌ രക്തസമ്മർദം കുറയുകയും അബോധാവസ്ഥയിലാവുകയും ചെയ്‌തു. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. അർധരാത്രിയോടെയാണ്‌ അപകട നില തരണം ചെയ്‌തത്‌. സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ, ജില്ലസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഡിവൈഎഫ്‌ഐ ജില്ലസെക്രട്ടറി സരിൻശശി എന്നിവർ സന്ദർശിച്ചു. പുഷ്പൻ സംസാരിക്കുകയും ഭക്ഷണംകഴിക്കുകയും ചെയ്‌തതായും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.   Read on deshabhimani.com

Related News