കോന്നി മെഡിക്കൽ കോളേജ്: നാട് കാത്തിരുന്ന ദിനം; പ്രഖ്യാപനം യാഥാർത്ഥ്യമാക്കി എൽഡിഎഫ് സർക്കാർ



കോന്നി > ആരോഗ്യരംഗത്ത് മലയോരമേഖലയുടെ കുതിച്ചുചാട്ടത്തിൽ അണിചേർന്ന് ഇനി കോനി ഗവണ്മെന്റ് മെഡിക്കൽ കോളേജും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.   ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നുവോ അത് നടക്കാൻ പാടില്ലെന്നാണ് ചിലർ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോടൊപ്പം സന്തോഷിക്കാൻ കഴിയാത്തവരാണ് കോന്നി മെഡിക്കൽ കോളേജിൻറെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചത്. കെടുകാര്യസ്ഥതകൊണ്ട് നിലച്ചുപോയ പദ്ധതി, ഈ സർക്കാർ വന്നശേഷമാണ് പുനരാരംഭിച്ചത്. അതുകൊണ്ട്, പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് കാരണക്കാരായവർക്ക് ജാള്യമുണ്ടാകുന്നതു സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജില്ലക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനകരമാകും. മെഡിക്കൽ കോളേജ് സമയബന്ധിതമായി പൂർത്തിയാക്കും. 351 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. മാസ്റ്റർ പ്ലാൻ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്ന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായിരുന്നു. കെ യു ജനീഷ്‌കുമാർ എംഎൽഎ സ്വാഗതം പറഞ്ഞു. വനം മന്ത്രി കെ രാജു, എംഎൽഎമാരായ രാജു എബ്രഹാം, വീണ ജോർജ് തുടങ്ങിയവരും പങ്കെടുത്തു. 2015ൽ നിർമാണമാരംഭിച്ച മെഡിക്കൽ കോളേജിന്റെ ഭൂരിപക്ഷ നിർമാണ പ്രവർത്തനവും നടത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. രണ്ട് പ്രളയവും കോവിഡുമെല്ലാം അതിജീവിച്ച് ആദ്യഘട്ടം പൂർത്തിയാക്കി. നാളിതുവരെയുളള നിർമാണ പ്രവൃത്തികൾക്കായി 110 കോടി രൂപ ചെലവഴിച്ചു. ഇതിൽ 74 കോടി രൂപ വിനിയോഗിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. ഇനി 85 കോടിയുടെ ചികിത്സാ ഉപകരണങ്ങൾ കൂടി എത്തിക്കേണ്ടതുണ്ട്. അടുത്ത അധ്യയന വർഷം ആദ്യ ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ അഡ്മിഷൻ. മെഡിക്കൽ കോളേജ് പൂർണമായി സജ്ജമാകുന്നതോടെ പ്രദേശത്തിന്റെ മുഖഛായ മാറും. നഗരത്തിനു തുല്യമായ സൗകര്യങ്ങളുമായി മെഡിക്കൽ കോളേജും പരിസരവും ഒരു ടൗൺഷിപ്പായി  മാറും. കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ അമ്പതേക്കറിലാണ് ആശുപത്രിയും കോളേജും നിർമിച്ചത്. ആകെ 83 ഡോക്ടർമാർമാർ അടക്കം 106 തസ്തികകളിൽ നിയമനവും നടത്തി. മുന്നൂറ് കിടക്കകൾ ആദ്യഘട്ടത്തിൽ ഉണ്ടാവും. പ്രിൻസിപ്പലിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ക്യാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിർമാണത്തിൽ ഉൾപ്പെടുത്തി. ഇത് കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനായി 338.5 കോടിയുടെ പ്രപ്പോസൽ കിഫ്ബിക്ക് നൽകി. ഇതുകൂടാതെ മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ വകയിരുത്തി.   Read on deshabhimani.com

Related News