നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച്‌ കേന്ദ്രം ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്നു: കോടിയേരി



തിരുവനന്തപുരം> ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ഗുരുവിനെ അപമാനിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയ്ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന്  അംഗീകരിക്കാന്‍ കഴിയില്ല.റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ, ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്.   റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കേരളം   ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് അതിന്റെ മോഡല്‍ സമര്‍പ്പിച്ചു. ഈ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ പറയുകയും അന്തിമ ചുരുക്കപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു Read on deshabhimani.com

Related News