അരാജകത്വം സൃഷ്ടിക്കാൻ 
കോൺഗ്രസ്‌ ശ്രമം : കോടിയേരി ബാലകൃഷ്ണൻ



തിരുവനന്തപുരം രാഹുൽഗാന്ധിയുടെ എംപി ഓഫീസ്‌ ആക്രമണത്തിന്റെ പേരിൽ അരാജകത്വം സൃഷ്ടിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടക്കാൻ പാടില്ലാത്തതാണ്‌ വയനാട്ടിൽ  ഉണ്ടായത്‌. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും  മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചു.  സർക്കാർ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. പെൺകുട്ടികൾ ഉൾപ്പെടെ 34 വിദ്യാർഥികൾ കസ്‌റ്റഡിയിലാണ്‌. വയനാടിന്റെ പേരുപറഞ്ഞ്‌ എന്തും ചെയ്യാമെന്ന നിലയിലാണ്‌ യുഡിഎഫ്‌. എന്തിനാണ്‌  ദേശാഭിമാനിയുടെ വയനാട്‌ ഓഫീസ്‌ അടിച്ച്‌ തകർത്തത്‌ എന്ന്‌ അവർ വ്യക്തമാക്കണം. ഓഫീസിന്റെ താഴേ നിലയിൽ താമസിക്കുന്ന കുടുംബം ഭയചകിതരായി നിലവിളിക്കുന്ന സ്ഥിതിയുണ്ടായി. കണ്ണൂരിൽ വ്യാപകമായി അക്രമമുണ്ടായി. ആരോഗ്യ മന്ത്രിയെ രണ്ടുതവണ തടഞ്ഞു. എസ്‌എഫ്‌ഐ ഭീകര പ്രസ്ഥാനമെന്ന്‌ പ്രചരിപ്പിച്ച്‌ ഒറ്റപ്പെടുത്താനാണ്‌ ശ്രമം. 36 എസ്‌എഫ്‌ഐക്കാരെയാണ്‌ കെഎസ്‌യു  കൊലപ്പെടുത്തിയത്‌. അന്നൊന്നും തകരാത്ത സംഘടനയാണ്‌ എസ്‌എഫ്‌ഐ. കോൺഗ്രസ്‌ പറയുന്നവരെ  പ്രതിയാക്കണമെന്നാണ്‌ ആവശ്യം. അക്കാര്യത്തിലൊക്കെ പൊലീസിന്‌ ജാഗ്രത ഉണ്ടാകണം.  എംപി ഓഫീസ്‌ അക്രമവുമായി ബന്ധപ്പെട്ട്‌ വിശദ പരിശോധന നടത്താൻ വയനാട്‌ ജില്ലാ കമ്മിറ്റിയോട്‌ ആവശ്യപ്പെട്ടു. പാർടി അംഗങ്ങളുണ്ടെങ്കിൽ നടപടി എടുക്കും. മറ്റ്‌ പാർടികളുടെയും എംപിമാരുടെയും മറ്റും ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തിയുള്ള സമരമുറകൾ ഉപേക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു. Read on deshabhimani.com

Related News