ഏകപക്ഷീയ വിധിക്കെതിരെ അപ്പീൽ നൽകും: കൊച്ചി മേയർ



കൊച്ചി> ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന്‌ കൊച്ചി കോർപറേഷന്‌ 100 കോടി രൂപ പിഴയിട്ട ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. കോർപറേഷന്റെയോ സംസ്ഥാന സർക്കാരിന്റെയോ വാദം കേൾക്കാതെ തികച്ചും ഏകപക്ഷീയമായാണ്‌ വിധി. ഇതിനുമുമ്പ്‌, കോർപറേഷൻ കൈമാറിയ സത്യവാങ്മൂലം വേണ്ടവിധം പരിഗണിച്ചോയെന്നും സംശയമുണ്ട്‌. ഹൈക്കോടതിയിലെ കേസ്‌ പോലും കണക്കിലെടുത്തില്ല. നഷ്‌ടം എത്രയെന്നുപോലും കണക്കാക്കാതെയാണ് പിഴ നിശ്‌ചയിച്ചത്‌. നിയമവിദഗ്‌ധരുമായി ആലോചിച്ചശേഷം ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രഹ്മപുരം വിഷയം പൊടുന്നനെ ഉണ്ടായതല്ല. കമ്പോസ്റ്റിങ് പ്ലാന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് 2012ൽ മലിനീകരണ നിയന്ത്രണബോർഡ് വ്യക്തമാക്കുകയും ഹൈക്കോടതി കേസെടുക്കുകയും ചെയ്തിരുന്നുവെന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നുണ്ട്. 2018ൽ സൗമിനി ജെയിൻ മേയറായിരിക്കെ ദേശീയ ഹരിത ട്രിബ്യൂണൽ പിഴയിട്ടപ്പോൾ ഹൈക്കോടതിയിൽനിന്ന്‌ ഇടക്കാല ഉത്തരവ് വാങ്ങിയാണ് ഒഴിവായത്‌. ബ്രഹ്മപുരത്തെ തീയണയ്‌ക്കാനും തുടർപ്രവർത്തനങ്ങൾക്കും മുഴുവൻ ചെലവും വഹിച്ചത്‌ കോർപറേഷനാണ്‌. അങ്കമാലിമുതൽ കുമ്പളംവരെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യം മുഴുവൻ ബ്രഹ്മപുരത്തേക്ക് കൊണ്ടുവന്നത് എന്തിനെന്നും യുഡിഎഫ് വിശദീകരിക്കണമെന്ന് മേയർ പറഞ്ഞു. Read on deshabhimani.com

Related News