കൊച്ചിയില്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശന പരിശോധന; മാര്‍ക്കറ്റുകളില്‍ അണുനശീകരണം



കൊച്ചി> കോവിഡ് നിയമ ലംഘനങ്ങള്‍ തടയാന്‍ കര്‍ശന പരിശോധനയുമായി പൊലീസ്. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും വെള്ളിയാഴ്ച മുതല്‍ കര്‍ശന നടപടി സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ ഭരണനേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളിലും അതീവ ശ്രദ്ധ പുലര്‍ത്തും. ആളുകള്‍  അനാവശ്യമായി മാര്‍ക്കറ്റുകളില്‍ എത്തുന്ന സ്ഥിതി ഉണ്ടാവാതിരിക്കാന്‍ നടപടിയെടുക്കും. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ മാര്‍ക്കറ്റുകളില്‍ അണു നശീകരണം നടത്തും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ മാര്‍ക്കറ്റുകളിലും അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചു. എറണാകുളം മാര്‍ക്കറ്റില്‍ 26പേരുടെ കോവിഡ് പരിശോധന നടത്തി. വ്യാഴാഴ്ച 40 പേരുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.  ജില്ലയിലെ സ്ഥിതി നിലവില്‍ നിയന്ത്രണ വിധേയമാണ്, പക്ഷേ ജാഗ്രത വേണം. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണ്‍ വഴി വിവരമറിയിക്കണം. രോഗ ലക്ഷണങ്ങള്‍ മറച്ചു വയ്ക്കരുതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍  കോവിഡ് കെയര്‍ സെന്ററുകള്‍ കണ്ടെത്തി നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പടുത്തണം. അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കുള്ള താമസ സൗകര്യങ്ങളും കണ്ടെത്തണം. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചു ജില്ലാ ഭരണനേതൃത്വം സാമ്പത്തിക സഹായം നല്‍കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ ഉള്‍പ്പടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ല കലക്ടര്‍ എസ് സുഹാസ്, എസ്പി കെ കാര്‍ത്തിക്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News