സംസ്ഥാനത്തെ ആദ്യ എൽസിഎൻജി പ്ലാന്റുകൾ തുറന്നു

മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്‌ഘാടനംചെയ്ത കൊച്ചുവേളിയിലെ എൽസിഎൻജി പ്ലാന്റ്


തിരുവനന്തപുരം> സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽസിഎൻജി) പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലുമാണ്‌ പ്ലാന്റുകൾ. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപയോഗത്തിനും എൽസിഎൻജി വിതരണം ചെയ്യാനാകും.   ആദ്യഘട്ടത്തിൽ 30,000 വീട്ടിലും ഏകദേശം 150- വ്യവസായ, വാണിജ്യ യൂണിറ്റുകളിലും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈനിലൂടെ എത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി പ്രഥം ആരംഭിച്ച പ്ലാന്റുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ദിവസം 200 ടൺ ശേഷിയുള്ള സ്റ്റേഷനുകളാണ് ആരംഭിച്ചത്‌. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരത്തും കൊല്ലം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും ചേർത്തല സ്റ്റേഷൻ ആലപ്പുഴയിലും കൊല്ലം ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലും ഗ്യാസ്‌ എത്തിക്കും. കൊച്ചുവേളി സ്റ്റേഷൻ 9500 വാഹനത്തിനും 80,000 വീട്ടിനും 1000 വാണിജ്യ സ്ഥാപനത്തിനും പ്രയോജനകരമാകും. ചേർത്തല സ്റ്റേഷൻ 6000 വാഹനത്തിനും 80,000 വീട്ടിലും 1000 വാണിജ്യ സ്ഥാപനത്തിനും സേവനം നൽകും.  മലിനീകരണം കുറഞ്ഞതും ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമാണ്‌ ദ്രവീകൃത പ്രകൃതിവാതകം.    ഈ വർഷം അവസാനത്തോടെ തിരുവനന്തപുരം നഗരസഭാ പരിധിയിലും ചേർത്തല മുനിസിപ്പാലിറ്റി, വയലാർ പഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റർ പൈപ്പ് ലൈൻ ശൃംഖല വികസിപ്പിക്കും. ആലപ്പുഴയിൽ 11ഉം കൊല്ലത്ത് രണ്ടും തിരുവനന്തപുരത്ത്‌ ഏഴും സിഎൻജി സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മാർച്ചോടെ 23 സ്റ്റേഷൻകൂടി ആരംഭിക്കും.    എട്ടുവർഷംകൊണ്ട് 291 സ്റ്റേഷൻ തുടങ്ങും. ആയിരത്തഞ്ഞൂറിലധികം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടാകും. ഉദ്‌ഘാടന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്, എജി ആൻഡ് പി പ്രഥം എംഡിയും സിഇഒയുമായ അഭിലേഷ് ഗുപ്ത, റീജണൽ ഹെഡ് രഞ്ജിത് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News