സാങ്കേതിക സർവകലാശാല ഐടി മേധാവിയെ മാറ്റിയത്‌ തടഞ്ഞു



തിരുവനന്തപുരം> സാങ്കേതിക സർവ്വകലാശാലയിലെ ഐടി വിഭാഗത്തിന്റെ തലവൻ ടി ബിജുമോനെ സ്ഥാനത്തുനിന്ന് മാറ്റി പകരം കരാർ ജീവനക്കാരിയെ നിയമിച്ച താല്ക്കാലിക വൈസ് ചാൻസലർ ഡോ. സിസാ തോമസിന്റെ ഉത്തരവ് ബോർഡ്‌ ഗവർണേഴ്‌സ് തടഞ്ഞു. വൈസ് ചാൻസലറുടെ വിയോജിപ്പോടെയാണ് തീരുമാനം. അസീം റഷീദ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെ ബോർഡ് ഒഫ് ഗവർണേഴ്‌സ്‌‌ അംഗങ്ങളായ എംഎൽഎ മാരും കാലിക്കറ്റ് സർവ്വകലാശാലാ വൈസ് ചാൻസലറും വ്യവസായ പ്രതിനിധികളും ഐഐടി, എൻഐടി പ്രഫസർമാരുമടക്കമുള്ള മുഴുവൻ അംഗങ്ങളും പിന്തുണച്ചു. സർവകലാശാലാ സർവറിലെ വിദ്യാർഥികളുടെ വ്യക്തി വിവരങ്ങളടക്കമുള്ള ഡാറ്റയുടെ സുരക്ഷിതത്വം സ്ഥിരം ഉദ്യോഗസ്ഥനിൽ നിന്ന് മാറ്റുന്നതിൽ രൂക്ഷമായ എതിർപ്പാണ് അംഗങ്ങൾ ഉയർത്തിയത്. സർവകലാശാലാ ഉദ്യോഗസ്ഥ പുനർവിന്യാസം സംബന്ധിച്ച് വൈസ് ചാൻസലർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ ഡോ. സതീഷ് കുമാർ, ജി സഞ്ജീവ്, അസീം റഷീദ് എന്നിവരുൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി. ആർത്തവ കാലത്ത് പെൺകുട്ടികൾക്ക് അധികഅവധി അനുവദിക്കണമെന്ന സർവ്വകലാശാലാ യൂണിയന്റെ നിവേദനം പ്രമേയമായി സ്റ്റുഡന്റ് അഫയേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി കൺവീനർ ജി സഞ്ജീവ് അവതരിപ്പിച്ചത്  ഏകകണ്ഠമായി അംഗീകരിച്ചു. Read on deshabhimani.com

Related News