ചരിത്രനേട്ടവുമായി പിന്നോക്ക വികസന കോർപറേഷൻ ; നാലരവർഷം നൽകിയത്‌ 2,140 കോടി വായ്‌പ



കാൽനൂറ്റാണ്ട്‌ പിന്നിട്ട സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷനിൽ നാലരവർഷത്തിനകം നൽകിയത്‌ 2,140 കോടി വായ്‌പ. രണ്ടുപതിറ്റാണ്ട്‌ കോർപറേഷൻ നൽകിയ ആകെ സേവനങ്ങളെ എൽഡിഎഫ്‌ സർക്കാരിന്റെ ഭരണകാലയളവിൽ മറികടന്നു. കോർപറേഷൻ ആരംഭിച്ച്‌ നാളിതുവരെ വിതരണം ചെയ്ത വായ്പയുടെ 51 ശതമാനവും ഈ കാലയളവിലാണ്‌. 1995ൽ തുടങ്ങിയ കോർപറേഷൻ ഈ‌ സർക്കാർ അധികാരത്തിലെത്തുംവരെ ആകെ വിതരണംചെയ്ത വായ്പ 2,045 കോടി രൂപ. എന്നാൽ, കഴിഞ്ഞ നാലര വർഷംമാത്രം ഒബിസി/ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ ലഭ്യമാക്കിയത്‌ 2,140 കോടിയുടെ വായ്പ. 2,890 പേർക്ക്‌ 616 കോടിയുടെ സ്വയംതൊഴിൽ വായ്പ, 394 കുടുംബശ്രീ സിഡിഎസുകളിലും 20 സന്നദ്ധ സംഘടനയിലും ഉൾപ്പെട്ട 1,52,058 വനിതകൾക്ക്‌ 525 കോടിയുടെ മൈക്രോ ക്രെഡിറ്റ്‌ വായ്പ, 3,706 വിദ്യാർഥികൾക്ക്‌ 132 കോടി വിദ്യാഭ്യാസ വായ്പ, 15,024 പെൺകുട്ടികളുടെ വിവാഹത്തിന്‌ 269 കോടിയുടെ വായ്പ, 520 പ്രവാസികൾക്ക്‌ 31 കോടി രൂപ ‘റീ ടേൺ’ സ്വയംതൊഴിൽ വായ്പ, ‘എന്റെ വീട്‌’ ഭവന നിർമാണ വായ്പയിലൂടെ 934 പേർക്ക്‌ 52 കോടി, മറ്റ്‌ പദ്ധതികൾ പ്രകാരം 22,839 പേർക്ക്‌ 515 കോടി എന്നിങ്ങനെയാണ്‌ നൽകിയത്‌. അടുത്ത സാമ്പത്തിക വർഷത്തോടെ 5,000 കോടിയിലധികം വായ്പ വിതരണംചെയ്ത സ്ഥാപനമായി മാറാനുള്ള തയ്യാറെടുപ്പിലാണ്‌. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ദേശീയ പിന്നോക്ക വികസന കോർപറേഷന്റെ രാജ്യത്തെ മികച്ച ഏജൻസിക്കുള്ള സിൽവർ ജൂബിലി അവാർഡ്‌, 2018–- 19ലെ രാജ്യത്തെ മികച്ച പദ്ധതി നിർവഹണ ഏജൻസിക്കുള്ള ദേശീയ പിന്നോക്ക വിഭാഗ ധന കോർപറേഷന്റ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും തേടിയെത്തി. Read on deshabhimani.com

Related News