ചരിത്രംകുറിച്ച്‌ കേരള സ്റ്റാർട്ടപ് മിഷൻ ; കഴിഞ്ഞവർഷം ധനസഹായം 
നൽകിയത്‌ 200 സ്റ്റാർട്ടപ്പിന്‌



തിരുവനന്തപുരം    കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ 2022ൽ ധനസഹായം അനുവദിച്ചത്‌ ഇരുനൂറിലധികം പുതിയ സ്ഥാപനങ്ങൾക്ക്. നവീന ആശയങ്ങളുള്ള തൊള്ളായിരത്തിലധികം പേർക്ക് മാർഗനിർദേശം നൽകാനും മിഷനായി. സുസ്ഥിര പരിശ്രമത്തിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥ വലിയ പുരോഗതിയാണ്‌ കൈവരിച്ചത്‌. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ നാലാം സ്ഥാനവും കെഎസ്‌യുഎമ്മിനുണ്ട്‌. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി 22 ബൂട്ട്ക്യാമ്പും എട്ട് ഹാക്കത്തണും 10 ഉച്ചകോടിയും സംഘടിപ്പിച്ചു. ഏഴ് റിസർച്ച് ഡെമോ-, മൂന്ന് ബിസിനസ് ഡെമോ ഡേ, അമ്പതോളം വെബിനാറുകളും നടത്തി.   കഴിഞ്ഞ വർഷം 80 സ്റ്റാർട്ടപ്പിനെ പ്രതിനിധാനംചെയ്യുന്ന ആറ് അന്താരാഷ്ട്ര ബിസിനസ് പ്രതിനിധി സംഘത്തെ വിദേശ ഉച്ചകോടികളിലേക്കും വ്യാപാര മേളകളിലേക്കും കെഎസ്‌യുഎം അയച്ചു. 450ലധികം സ്റ്റാർട്ടപ്പുകൾക്കും എഴുപത്തഞ്ചിലധികം വനിതാ സംരംഭകർക്കും ഇൻകുബേഷൻ പിന്തുണ നൽകാൻ കഴിഞ്ഞെന്നും സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക പറഞ്ഞു. Read on deshabhimani.com

Related News