‘വിലക്കിൽ’ വീഴില്ല കുതിക്കും കേരള സവാരി; സർക്കാർ നിരക്ക്‌ നിശ്ചയിക്കുന്നു



തിരുവനന്തപുരം > പണക്കൂടുതൽ ആവശ്യപ്പെട്ട്‌ കേരള സവാരിക്ക്‌ ഒരുവിഭാഗം ഡ്രൈവർമാർ ഏർപ്പെടുത്തിയ അപ്രഖ്യാപിത ബഹിഷ്‌കരണത്തിന്‌ തട വീഴുന്നു. ഓൺലൈൻ ബുക്കിങ്ങിന്‌ സർക്കാർ നിരക്ക്‌ നിശ്ചയിക്കുന്നതോടെയാണ്‌ ഇത്‌. ഇതുസംബന്ധിച്ച നിയമത്തിനുള്ള കരട്‌ തയ്യാറായി. ഈ മാസം മൂന്നിനാണ്‌ കേരള സവാരി ആപ് പ്ലേ സ്‌റ്റോറിൽ ലഭ്യമായി തുടങ്ങിയത്‌. ഊബർ, ഒല, റാപിഡോ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്‌ത ഡ്രൈവർമാർ കൂടുതൽ തുക ആവശ്യപ്പെട്ട്‌ വിലപേശാൻ ആരംഭിച്ചത്‌  ആദ്യഘട്ടത്തിലുണ്ടായ മുൻതൂക്കം നഷ്ടപ്പെടുത്തിയിരുന്നു. 24നു വൈകിട്ടുവരെ 6252  പേർ ആപ്‌ ഡൗൺലോഡ്‌ ചെയ്‌തു. 326 ഓട്ടോക്കാരും 228 ടാക്‌സി ഡ്രൈവർമാരുമാണ്‌ രജിസ്റ്റർ ചെയ്‌തത്‌. പുതുതായി 150 പേർക്ക്‌ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. കേരള സവാരിയിൽ കാറുകൾക്കും നഗരാതിർത്തിക്കു പുറത്ത്‌ കിലോമീറ്ററിന്‌ 50 ശതമാനം വർധന വേണമെന്ന ആവശ്യത്തിൽ അനുകൂല നിലപാട്‌ ഉണ്ടായേക്കും. നിലവിൽ നഗരത്തിനും നഗരാതിർത്തിക്കു പുറത്തും കിലോമീറ്ററിന്‌ 18 രൂപയാണ്‌ ലഭിക്കുന്നത്‌. നഗരത്തിനു പുറത്ത്‌ അത്‌ 27 രൂപയാക്കാനാണ്‌ ആലോചിക്കുന്നത്‌. ഇതുസംബന്ധിച്ച ചർച്ച ഉടൻ നടക്കും. ഓട്ടോകൾക്ക്‌ നഗരത്തിനു പുറത്ത്‌ കിലോമീറ്ററിന്‌ 22.50 രൂപയാണ്‌ നിരക്ക്‌. ഇതിനും താഴെയാണ്‌ കാറിന്‌ ലഭിക്കുന്നത്‌. ഇതു മാറ്റണമെന്നാണ്‌ ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ ആവശ്യം. ഊബർ പോലുള്ള പ്രമുഖ ഓൺലൈൻ ടാക്‌സി സർവീസുകൾ ഓട്ടോകൾക്ക്‌ നഗരാതിർത്തിയായി 7.5 കിലോമീറ്ററാണ്‌ നിശ്ചയിച്ചത്‌. കേരള സവാരി അത്‌ 8.5 കിലോമീറ്ററാക്കി ഉയർത്തി. ഇതിനും മുകളിലായിരിക്കും ടാക്‌സിക്ക്‌. Read on deshabhimani.com

Related News