ഇനിയും മാറാൻ പൊലീസ്‌; 154.57 കോടിയുടെ പദ്ധതികൾക്ക്‌ അംഗീകാരം



തിരുവനന്തപുരം പൊലീസ്‌ ആധുനികവൽക്കരണത്തിനായി 154.57 കോടി രൂപയുടെ പദ്ധതികൾക്ക്‌ അംഗീകാരമായി. കെട്ടിട നിർമാണമടക്കമുള്ളവയ്‌ക്ക്‌ 54 കോടി രൂപയും ആധുനികവൽക്കരണത്തിന്‌ 95.47 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ലിംഗ സൗഹൃദ സൗകര്യങ്ങൾ വർധിപ്പിക്കാനായി 5.1 കോടി രൂപയുമുണ്ട്‌. ബജറ്റിൽ തുക വകയിരുത്തിയതിനെത്തുടർന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി നൽകിയ പദ്ധതി നിർദേശങ്ങൾക്കാണ്‌ ഡിപ്പാർട്ട്‌മെന്റൽ വർക്കിങ്‌ ഗ്രൂപ്പ്‌ അംഗീകാരം നൽകിയത്‌. പദ്ധതികൾക്ക്‌ ഉടൻ തുടക്കം കുറിക്കും. കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പിന്തുടരാനും ക്രിമിനലുകളെ നിരീക്ഷിക്കാനുമായുള്ള സിസിടിഎൻ സംവിധാനമൊരുക്കാൻ മൂന്ന്‌ കോടി രൂപ അനുവദിച്ചു. ഡിജിറ്റൽ സിഗ്‌നേച്ചർ, സോഫ്‌റ്റ്‌വെയർ പരിഷ്‌കരണം തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും. ശാസ്‌ത്രീയ അന്വേഷണത്തിന്‌ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ 4.65 കോടി രൂപയുണ്ട്‌. ഇതിനായുള്ള ഉപകരണങ്ങളും കെമിക്കലുകളും വാങ്ങാനും സോഫ്‌റ്റ്‌വെയറടക്കമുള്ളവയുടെ ലൈസൻസ്‌ പുതുക്കാനും ഈ തുക വിനിയോഗിക്കും. പൊലീസ്‌ സ്റ്റേഷനുകളിലെ സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ 4.8 കോടി രൂപ അനുവദിച്ചു. പൊലീസ്‌ ഡാറ്റാ സെന്ററിനായി 50 ലക്ഷം രൂപയും നൽകും. സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ പദ്ധതിക്കായി 15 കോടി രൂപയാണുള്ളത്‌. സ്കൂൾതലത്തിൽ 13.36 കോടി രൂപ ചെലവിടും. യൂണിഫോമിനായി 70400 രൂപയും ഓണറേറിയമായി 15000 രൂപയും. എയ്‌ഡഡ്‌ സ്‌കൂളുകളിലെ എസ്‌പിസി കേഡറ്റുകൾക്കായി 5.02 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. കംപ്യൂട്ടറുകൾ, സ്കാനറുകൾ തുടങ്ങിയവ വാങ്ങാനടക്കമുള്ള ഇന്റേർണൽ അഡ്‌മിനിസ്ട്രേറ്റീവ്‌ പദ്ധതികൾക്കായി മൂന്ന്‌ കോടി രൂപ നൽകും.  നാല്‌ കോടി രൂപ ചെലവിൽ ഫേഷ്യൽ റെകഗ്‌നിഷൻ സംവിധാനമുള്ള എഎൻപിആർ കാമറകൾ ജില്ലാ അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിക്കും. റോഡപകടങ്ങൾ കുറയ്ക്കാൻ ട്രാഫിക്‌ മാനേജ്‌മെന്റ്‌ സംവിധാനത്തിന്‌ ഒന്നരക്കോടി രൂപ വകയിരുത്തി. ജനമൈത്രി, പൊലീസ്‌ പരിശീലനം, ക്രൗഡ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയവയ്‌ക്കും ഫണ്ടുണ്ട്‌. ജൻഡർ ബോധവൽക്കരണമടക്കമുള്ള കാര്യങ്ങൾക്കായി അഞ്ച്‌ കോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി കൗൺസലിങ്‌ സെന്ററുകൾ, സ്വയം പ്രതിരോധ പദ്ധതികൾ തുടങ്ങിയവയും നടപ്പാക്കും. Read on deshabhimani.com

Related News