125 ആദിവാസി യുവാക്കൾകൂടി പൊലീസിൽ;കാടിന്റെ മക്കൾക്ക്‌ സർക്കാരിന്റെ കരുതൽ



കാടിന്റെ മക്കൾക്ക്‌ മുന്നിൽ വീണ്ടും നിയമനത്തിന്റെ വാതിൽ തുറന്ന്‌ സംസ്ഥാന സർക്കാരിന്റെ കരുതൽ. 125 ആദിവാസികളെ കൂടി‌ സ്‌പെഷൽ റിക്രൂട്ട്‌മെന്റ്‌ വഴി പൊലീസിലെടുക്കുന്നു.  വയനാട്‌, പാലക്കാട്‌, മലപ്പുറം ജില്ലകളിലുള്ളവർക്കാണ്‌ അവസരം. 2017ൽ മൂന്ന്‌ ജില്ലകളിലുമായി 65 പേരെ നിയമിച്ചിരുന്നു.  ഈ സർക്കാർ അധികാരത്തിലെത്തിയശേഷം പൊലീസിൽ നിയമനം ലഭിച്ച  ആദിവാസികളുടെ എണ്ണം ഇതോടെ 190 ആകും. വെള്ളിയാഴ്‌ച  പിഎസ്‌ സി ചെയർമാൻ നേരിട്ടെത്തി വയനാട്ടിൽ  85 പേർക്ക്‌ അഡ്വൈസ്‌ മെമ്മൊ നൽകും. ഇതിൽ  65 പുരുഷന്മാരും 20 സ്‌ത്രീകളുമാണ്‌. മലപ്പുറം ജില്ലയിൽ ഏഴ് വനിതകളും 8 പുരുഷന്മാരും ഉൾപ്പെടെ 15 പേർക്കും പാലക്കാട്ട്‌ 8 വനിതകളും 17 പുരുഷന്മാരും അടക്കം 25 പേരെയുമാണ്‌  നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നത്‌.   അപേക്ഷകരെ സഹായിക്കാൻ  നൂലാമാലകളില്ലാതെ ലളിതമായിട്ടാണ്‌ ‌ ഇത്തവണയും നിയമന നടപടി പൂർത്തീകരിച്ചത്‌.  വയനാട്ടിൽ 2239 പുരുഷന്മാരും 956 സ്‌ത്രീകളുമടക്കം 3195 അപേക്ഷകൾ ലഭിച്ചു. ഇതിൽ 888 പേർ ജില്ലയിലെ രണ്ട്‌ കേന്ദ്രങ്ങളിലായി നടന്ന  ശാരീരികക്ഷമത പരിശോധനക്ക്‌ ഹാജരായി. യോഗ്യതയുള്ള 377 പുരുഷന്മാരും 150 സ്‌ത്രീകളും അടക്കം 527 പേരെ ഉൾപ്പെടുത്തി റാങ്ക്‌ ലിസ്‌റ്റ്‌ തയ്യാറാക്കി‌. ഇതിൽനിന്നാണ്‌ 85 പേർക്ക്‌ നിയമനം നൽകുന്നത്‌. Read on deshabhimani.com

Related News