സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിക്കും; ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക്‌ മാറ്റും: മന്ത്രി ശിവൻകുട്ടി



തിരുവനന്തപുരം> ഹയർ സെക്കൻഡറി സീറ്റുകൾ എല്ലാവർക്കും ലഭിക്കുന്നതിന്‌വേണ്ട നടപടികൾ  സ്വീകരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി ശിവൻകുട്ടി നിയമസഭയിൽ വിശദീകരിച്ചു. പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. കൂടാതെ നിലവില്‍ 20% സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ ആവശ്യകത നോക്കി സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് കൂടി അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.  കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി വന്നാല്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ധനവ് അനുവദിക്കും. .അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വര്‍ദ്ധനവിന്‍റെ 20% മാനേജ്മെന്‍റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും) 20% അല്ലെങ്കില്‍ 10 % സീറ്റ് വര്‍ധിപ്പിക്കും. കൂടാതെ  സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിനു ശേഷം സീറ്റ്‌ ലഭിക്കാത്തവരുടെ കണക്കെടുത്ത് സീറ്റ് വര്‍ധിപ്പിക്കും. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട്അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവണ്‍മെന്‍റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News