പാദമുദ്രകൾ തേടി 
വിദ്യാർഥികളെത്തും ; പ്രാദേശിക ചരിത്രവും ശേഷിപ്പുകളും സമാഹരിക്കാൻ സമഗ്രശിക്ഷാ കേരളം പദ്ധതി



തിരുവനന്തപുരം    ചരിത്രത്തിൽ ഇടംപിടിക്കാത്തതും പ്രാധാന്യം ലഭിക്കാത്തതുമായ സംഭവങ്ങൾതേടി വിദ്യാർഥികൾ നാട്ടിൻപുറങ്ങളിലെത്തും. സ്‌കൂൾ പരിധിയിൽനിന്ന്‌ സമാഹരിക്കുന്ന ചരിത്രം സ്‌കൂൾതലത്തിൽ പ്രസിദ്ധീകരിക്കും. പിന്നീട്‌ ബിആർസി, ജില്ലാ, സംസ്ഥാന തലങ്ങളിലും ക്രോഡീകരിച്ച്‌ പ്രസിദ്ധീകരിക്കും. പ്രാദേശിക ചരിത്രവും ശേഷിപ്പുകളും സമാഹരിക്കാൻ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി ഒരുക്കുന്ന ‘പാദമുദ്രകൾ’ വഴിയാണിത്‌.  ചരിത്രശേഷിപ്പുകളെ നാടിന്റെ സാമൂഹ്യപുരോഗതിക്കും വരുംതലമുറയ്ക്കും ഉതകുംവിധം ലഭ്യമാക്കുക, അക്കാദമികരംഗത്തും മാനവിക വിഷയങ്ങളിലും സമഗ്രപുരോഗതി, ചരിത്രാന്വേഷണത്തിന്റെ പൊതുരീതിശാസ്ത്രവും പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതയും ബോധ്യപ്പെടുത്തുക, ചരിത്രപഠനം അർഥപൂർണവും ആനന്ദകരവുമാക്കി മാറ്റുക എന്നതും സമഗ്രശിക്ഷാ കേരളം ആവിഷ്‌കരിച്ച പദ്ധതി ലക്ഷ്യമിടുന്നു.  പ്രാദേശിക ചരിത്രങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ എന്നിവയെ ഗവേഷണാത്മക രീതിയിൽ കണ്ടെത്തി പഠിക്കാനുള്ള അവസരവും ലഭിക്കും. ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ചുമതലക്കാരായ അധ്യാപകർക്ക് പരിശീലനം നൽകി എട്ട്‌, ഒമ്പത്‌ ക്ലാസുകാർക്ക് സ്കൂൾതല ശിൽപ്പശാല സംഘടിപ്പിക്കും. മികവ്‌ പുലർത്തുന്ന ഒരു കുട്ടിയെ ബിആർസി തലത്തിലെ ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുപ്പിക്കും. അവിടെയും മികവ്‌ പുലർത്തുന്നവർക്ക്‌  ജില്ലാ, സംസ്ഥാന ശിൽപ്പശാലകളിൽ പങ്കെടുക്കാം. പാദമുദ്രയുടെ ജില്ലാ റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനം ആരംഭിച്ചു.  മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ്‌ പദ്ധതിയെന്ന് എസ്‌എസ്‌കെ ഡയറക്ടർ ഡോ. എ ആർ സുപ്രിയ പറഞ്ഞു. Read on deshabhimani.com

Related News