പെൺകുട്ടികളെ കണ്ടെത്താൻ കൈക്കൂലി: വിജിലൻസ് അന്വേഷണത്തിന്‌ ഉത്തരവ്‌



കൊച്ചി എറണാകുളത്ത് വീടുവിട്ടുപോയ പെൺകുട്ടികളെ കണ്ടെത്തുന്നതിന് പൊലീസ് പണം വാങ്ങിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെഅടിസ്ഥാനത്തിലാണ് നടപടി. പണം വാങ്ങിയതടക്കമുള്ള ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തി അടുത്തമാസം പതിനൊന്നിനകം സമഗ്ര റിപ്പോർട്ട്‌ സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ആരോപണം, അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും വിജിലൻസിന്റെ റിപ്പോർട്ട്‌ തേടണമെന്നും അമിക്കസ് ക്യൂറി എസ് രാജീവ് നിർദേശിച്ചു. വാങ്ങിയ പണം തിരികെ നൽകിയതായി സിറ്റി പൊലിസ് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അമ്മയുടെ മൊഴിയുണ്ടെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. കോടതി നിർദേശിച്ചാൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് സർക്കാരും അറിയിച്ചു. വിജിലൻസ് ഡയറക്ടറെ കോടതി സ്വമേധയാ കക്ഷി ചേർത്തു. പെൺകുട്ടികളെ കണ്ടെത്താൻ പൊലീസ് പണം ആവശ്യപ്പെട്ടെന്നും സഹോദരങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മാധ്യമവാർത്തയെ തുടർന്ന്‌ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിക്കുന്നത്‌.   Read on deshabhimani.com

Related News