മാതാപിതാക്കൾ ഏത്‌ 
മതവിശ്വാസിയായാലും കുട്ടികളെ 
സംരക്ഷിക്കണം: ഹൈക്കോടതി



കൊച്ചി മാതാപിതാക്കൾ ഏത്‌ മതത്തിൽപ്പെട്ടതാണെങ്കിലും കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഇരു മതത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടായ മകൾക്ക് ജീവനാംശം നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ അച്ഛൻ നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ച വിധിയിലാണ്‌  ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. അച്ഛനെന്ന ചുമതല നിശ്ചയിക്കുന്നതിൽ മതത്തിനും ജാതിക്കും വിശ്വാസത്തിനും ഒരു പങ്കുമില്ലെന്ന്‌ കോടതി പറഞ്ഞു. വിവാഹം, പഠനം എന്നിവയ്ക്കായി ചെലവായ തുകയടക്കം മകൾക്ക് 15.67 ലക്ഷം രൂപ നൽകാൻ നെടുമങ്ങാട് കുടുംബകോടതി ഉത്തരവിട്ടതിന് എതിരെയാണ്‌ ഹിന്ദുവായ കോഴിക്കോട് സ്വദേശി അപ്പീൽ നൽകിയത്‌. മാതാപിതാക്കളെ എതിർകക്ഷിയാക്കി  ജീവനാംശത്തിന്‌ കുടുംബകോടതിയിൽ മകൾ ഹർജി നൽകിയിരുന്നു. ഇസ്ലാംമത വിശ്വാസിയായിരുന്നു അമ്മ. മകൾക്ക് മൂന്നു വയസ്സുള്ളപ്പോൾ ഇരുവരും വേർപിരിഞ്ഞു. അമ്മ പിന്നീട് വിവാഹിതയായി. മൂന്നുവയസ്സുമുതൽ അമ്മയുടെ മാതാപിതാക്കൾ ഇസ്ലാം മതവിശ്വാസപ്രകാരമാണ്‌ മകളെ വളർത്തിയത്. ഇരുമതത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതിൽ നിലവിൽ നിയമമില്ല. എന്നാൽ, യുഎൻ കൺവൻഷൻ അംഗീകരിച്ച കുട്ടികളുടെ അവകാശപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്നും ഈ അവകാശത്തെ 1992-ൽ ഇന്ത്യയും അംഗീകരിച്ചതാണെന്നും കോടതി പറഞ്ഞു. വിവാഹച്ചെലവായി 14.66 ലക്ഷം രൂപ നൽകണമെന്ന കുടുംബകോടതിയുടെ ഉത്തരവ്‌ ഹൈക്കോടതി മൂന്നുലക്ഷമായി കുറച്ചു. സ്വർണം വാങ്ങാനാണ് കൂടുതൽ തുക ചെലവഴിച്ചതെന്നത് കണക്കിലെടുത്താണിത്. ഇതിനുപുറമേ ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസ ചെലവായി 96,000 രൂപയും നൽകണമെന്നും നിർദേശിച്ചു. Read on deshabhimani.com

Related News