അരവണ ടിന്നുകൾ നിർമിക്കാൻ 
പ്ലാന്റ്‌ തുടങ്ങണം ; ദേവസ്വം ബോർഡ്‌ ആലോചിക്കണമെന്ന്‌ ഹൈക്കോടതി



കൊച്ചി> ശബരിമലയിലെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച്‌   അരവണവിതരണത്തിനുള്ള ടിന്നുകൾ നിർമിക്കാൻ സ്വന്തം പ്ലാന്റ്‌ തുടങ്ങുന്നതിനെക്കുറിച്ച്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ആലോചിക്കണമെന്ന്‌ ഹൈക്കോടതി. സ്‌പോൺസർഷിപ്പിലൂടെ പ്ലാന്റ്‌ നിർമിക്കാനാകുമോയെന്ന്‌ പരിശോധിക്കണം. ഇതുസംബന്ധിച്ച്‌ ശബരിമല സ്‌പെഷ്യൽ കമീഷണർ നാലു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാൻ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്‌കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്‌  നിർദേശിച്ചു. അരവണവിതരണത്തിന് വേണ്ടത്ര ടിന്നുകൾ ലഭ്യമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമീഷണർ, കരാർ കമ്പനിക്കെതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ്‌ ഉത്തരവ്‌. അരവണവിതരണത്തിൽ വീഴ്‌ചയുണ്ടായൽ കർശനനടപടി നേരിടേണ്ടിവരുമെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ടിന്നുകൾക്കുവേണ്ടിയുള്ള ലേലനടപടി സീസൺ ആരംഭിക്കുന്നതിനുമുമ്പ്‌ തുടങ്ങിയാൽ ആവശ്യത്തിന്‌ ലഭ്യമാക്കാൻ കഴിയുമെന്ന്‌ കോടതി നിരീക്ഷിച്ചു.  നിലക്കലിൽ പ്ലാന്റ്‌ തുടങ്ങുന്നത്‌ ആലോചിച്ചെങ്കിലും മുന്നോട്ടുപോയില്ലെന്ന്‌ ദേവസ്വം ബോർഡ്‌ കോടതിയെ അറിയിച്ചു. അരവണ നിർമിക്കാൻ തൊഴിലാളികളെ നിയമിക്കുമ്പോൾ അയ്യപ്പസേവാസംഘംപോലുള്ള സന്നദ്ധസംഘടനാ പ്രവർത്തകരെ പരിഗണിക്കണമെന്ന്‌ കോടതി   നിർദേശിച്ചു. മകരവിളക്ക്‌ സീസണിൽ ദിവസവും മൂന്നുലക്ഷത്തോളം അരവണ ടിന്നുകൾ ആവശ്യമുണ്ട്‌. ഇത്രയും എത്തിക്കാൻ കരാറുകാർക്ക്‌ കഴിയുന്നില്ല. ദിവസവും ഒന്നരലക്ഷത്തോളം ടിന്നുകൾ പമ്പയിൽവരെ എത്തിക്കുന്നുണ്ട്‌. എന്നാൽ, ശബരിമലയിൽ എത്തിക്കാൻ ട്രാക്ടർ ലഭ്യമാകുന്നില്ലെന്ന്‌ കരാറുകാർ കോടതിയെ അറിയിച്ചു. Read on deshabhimani.com

Related News