ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കാലോചിതമായി നടപ്പാക്കേണ്ട കര്‍മ്മപദ്ധതികള്‍ വികസന രേഖയില്‍ ഉള്‍പ്പെടുത്തി: ഇ പി



  തിരുവനന്തപുരം   കേരളത്തിന്റെ വികസനക്കുതിപ്പിന്‌ മുന്നേറ്റം നൽകുന്ന നയരേഖയ്‌ക്ക്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അംഗീകാരം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നോട്ടുവച്ച മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളമെന്ന സന്ദേശത്തിലൂന്നിയ കർമപരിപാടിക്കാണ്‌ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകിയത്‌. ഇതിന്‌ ‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള വികസനത്തിനുള്ള കാഴ്‌ചപ്പാട്‌’ എന്ന നയരേഖ അംഗീകരിച്ചതായി എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. കേരളത്തിന്റെ സമഗ്ര വികസന കാഴ്‌ചപ്പാട്‌ പ്രകടന പത്രികയിലും നയപ്രഖ്യാപന പ്രസംഗത്തിലുമൊക്കെ വ്യക്തമാക്കിയതാണ്‌. ഇവ ക്രോഡീകരിച്ച്‌ കാലോചിതമായി ഓരോ വകുപ്പിലും നടപ്പാക്കേണ്ടതിന്റെ രൂപരേഖയാണ്‌ അംഗീകരിച്ചത്‌. ഇവയുടെ നടപ്പാക്കൽ സമയബന്ധിതമാക്കാനും യോഗം നിർദേശിച്ചു. കാർഷിക, വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ടൂറിസം മേഖലകളിലെല്ലാം വലിയ പുരോഗതി നയരേഖ ലക്ഷ്യമിടുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം ഉന്നത വിദ്യാഭ്യാസമേഖലയിലും ഉറപ്പാക്കും. അന്താരാഷ്‌ട്ര നിലവാരത്തിൽ പഠനസൗകര്യമൊരുക്കും.  ആദിവാസികളുടെയും മലയോര കർഷകരുടെയുമടക്കം അഭിവൃദ്ധിക്കായി കാർഷികരംഗത്ത്‌ വിപുല പദ്ധതികൾ ഏറ്റെടുക്കും. 20 ലക്ഷം അഭ്യസ്‌തവിദ്യർക്ക്‌ തൊഴിലിനായി എല്ലാ മേഖലയെയും കൂട്ടിയിണക്കും. ക്ഷേമപെൻഷൻ വിതരണത്തിന്റെ കൃത്യത ഉറപ്പാക്കും. വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും. അങ്കണവാടികളുടെയും ബാലവാടികളുടെയും പശ്ചാത്തല സൗകര്യങ്ങൾ വിപുലീകരിക്കും. താലൂക്ക്‌ ആശുപത്രികളിലും നഴ്‌സിങ്‌ പഠന സൗകര്യമൊരുക്കും. നദികളിലും കായലുകളിലും ശുദ്ധജലം ഉറപ്പാക്കും. ജലസ്രോതസ്സുകളെ കാത്തുസൂക്ഷിക്കും. നദികളിൽനിന്നും അണക്കെട്ടുകളുടെ ജലസംഭരണികളിൽനിന്നും മണൽ ശേഖരിക്കും. പ്രവാസി സംരക്ഷണത്തിന്‌ അവരുടെകൂടി സഹായത്തോടെ പദ്ധതി ആരംഭിക്കും. വയോജന സംരക്ഷണകേന്ദ്രങ്ങൾ തുടങ്ങും. വിദ്യാഭ്യാസ, ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനയങ്ങൾ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയെയും താൽപ്പര്യങ്ങളെയും അപകടപ്പെടുത്തുന്നതായി യോഗം വിലയിരുത്തി. ജിഎസ്‌ടി സംസ്ഥാനത്തിന്റെ നികുതിവരവിനെ വലിയതോതിൽ ഇല്ലാതാക്കി. ഉറപ്പുനൽകിയ നഷ്ടപരിഹാരത്തിൽനിന്ന്‌ കേന്ദ്രം പിന്നോട്ടുപോയി. റവന്യു കമ്മി ഗ്രാന്റ്‌ വലിയതോതിൽ കുറച്ചു. കിഫ്‌ബി വായ്‌പയും കടപരിധിക്കുള്ളിലാക്കി വായ്‌പാ പരിധി വെട്ടിക്കുറയ്‌ക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്‌ തടസ്സം സൃഷ്ടിച്ച്‌ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. നാടിന്റെ മുന്നേറ്റത്തിന്‌ പണം കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണ്‌ കേന്ദ്രം തുരങ്കം വയ്‌ക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. Read on deshabhimani.com

Related News