അതിദാരിദ്ര്യം തുടച്ചുനീക്കും ; കുടുംബശ്രീക്ക് 260 കോടി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി



തിരുവനന്തപുരം > സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടിരൂപ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ അനുവദിച്ചു.  അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.  ഇതിന്റെ ഭാഗമായി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71861 വീടുകള്‍ ഈ വര്‍ഷം പണിതുനല്‍കിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കുടുംബശ്രീക്ക് 260 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും ബജറ്റിൽ വകയിരുത്തി. രാജ്യത്ത് ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തി. കേരളം ഒരു ഒറ്റപ്പെട്ട തുരുത്തല്ല. പുറം ലോകത്തെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു മാത്രമേ കേരളത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അതേസമയം സംസ്ഥാനം കടക്കെണിയില്‍ അല്ലെന്നും പ്രതിസന്ധികളില്‍ നിന്ന് കരകയറിയ വര്‍ഷമാണിതെന്നും ഓർമ്മിപ്പിച്ചു. ഉത്പാദന വ്യവസ്ഥയെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചു. സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനത്തിലും തനതു വരുമാനത്തിലും വ്യവസായ മേഖലയിലും മികച്ച വളര്‍ച്ചാ നിരക്കുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അല്ല ഇവിടം വരെ എത്തിയതെന്നും നികുതി നികുതിയേതര വരുമാനം പരമാവധി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിഭവ വിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ധപ്പിക്കും. കേരളത്തിന്റെ വരുമാനത്തില്‍ 10000 കോടിയുടെ കുറവുണ്ട്. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് കാരണം 3500 കോടിയുടെ കുറവാണുള്ളത്. വരുന്നവര്‍ഷം കൂടുതല്‍ സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ കേരളം കടക്കെണിയില്‍ അല്ലെന്നും ബജറ്റവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. Read on deshabhimani.com

Related News