നെല്ലുസംഭരണം : കേരള ബാങ്ക്‌ വായ്‌പ നൽകും



തിരുവനന്തപുരം നെല്ല്‌ സംഭരണത്തിനായി സപ്ലൈകോയ്‌ക്ക്‌ കേരള ബാങ്ക്‌ വായ്‌പ നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. 7.65 ശതമാനം പലിശയ്‌ക്കാണ്‌ തുക അനുവദിക്കുക. വ്യവസ്ഥകൾ തീരുമാനിക്കാൻ സഹകരണമന്ത്രി വി എൻ വാസവനെയും ഭക്ഷ്യമന്ത്രി ജി ആർ അനിലിനെയും യോഗം ചുമതലപ്പെടുത്തി. ബാങ്ക്‌ കൺസോർഷ്യത്തിന്‌ 2500 കോടിയും കേരള ബാങ്കിന്‌ 750 കോടിയും സപ്ലൈകോ നൽകാനുണ്ട്‌. നടപ്പു സീസണിൽ നെല്ല്‌ സംഭരിച്ച വകയിൽ 164 കോടി രൂപ കർഷകർക്ക്‌ നൽകാനുണ്ട്‌. കേന്ദ്രസർക്കാർ നെല്ല്‌ സംഭരണത്തിനായി നൽകേണ്ട 405 കോടി രൂപ ഇതുവരെ നൽകിയിട്ടില്ല.അടുത്ത സീസണിലേക്ക്‌ നെല്ല്‌ സംഭരണത്തിന്‌ മില്ലുടമകളുമായി കരാറിന്‌ ശ്രമിച്ചുവരികയാണ്‌ സർക്കാർ. 61 മില്ലുടമകൾ കരാറിൽ ഏർപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചർച്ചയിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ, കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, സപ്ലൈകോ സിഎംഡി സഞ്‌ജീവ്‌ പട്‌ജോഷി എന്നിവരും കേരള ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. Read on deshabhimani.com

Related News