മഴക്കാലം: കരിപ്പൂരിൽ ആശങ്കയുടെ കാർമേഘം



കരിപ്പൂർ (മലപ്പുറം) മഴക്കാലമായതോടെ കരിപ്പൂർ വിമാനത്താവളത്തിൽ വ്യോമഗതാഗതം ആശങ്കയിൽ. പൈലറ്റിന്‌ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിഷ്‌കർഷിച്ച റൺവേ ദൂരപരിധി ദൃശ്യമാകാത്തതിനാൽ കഴിഞ്ഞദിവസം അഞ്ച് വിമാനം ഇറക്കാനാകാതെ തിരിച്ചുവിട്ടു. ഒരുമാസത്തിനിടെ നാലുതവണ സുരക്ഷിത ലാൻഡിങ്‌ സാധ്യമായില്ല. പൈലറ്റിന് റൺവേ കാണേണ്ട ദൂരപരിധി 1300 മീറ്റർ എന്നത് രണ്ടു വർഷംമുമ്പത്തെ വിമാന അപകടശേഷം 1600 മീറ്ററാക്കിയിരുന്നു. ഇത്രയും ദൂരം കാണാൻ സാധിച്ചെങ്കിലേ എയർ ട്രാഫിക് കൺട്രോളർ വിഭാഗം ലാൻഡിങ്ങിന് അനുമതി നൽകൂ. കരിപ്പൂരിൽ ‘നിമ്നമേഘം’ പ്രതിഭാസംമൂലം ടേബിൾ ടോപ് റൺവേയിൽ 1600 മീറ്റർ കാഴ്ച ലഭ്യമാവില്ല . റൺവേക്ക് ഇരുവശത്തുമുള്ള റൺവേ സ്ട്രിപ് സേഫ്റ്റി ഏരിയ (ആർഎസ്‌എ)യുടെ വീതിക്കുറവും രണ്ടറ്റത്തുമുള്ള റൺവേ എൻഡ്‌ സേഫ്റ്റി എരിയ (റിസ)യുടെ നീളക്കുറവുമാണ് ദൂരപരിധി വർധിപ്പിക്കാൻ കാരണം. പ്രശ്‌നം പരിഹരിക്കാൻ റിസ കൂട്ടുകയോ മൈക്രോവേവ്‌ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കാറ്റഗറി -2 ഐഎൽഎസ്, അപ്രോച്ച് ലൈറ്റിങ്‌ സംവിധാനങ്ങൾ സ്ഥാപിക്കുകയോ വേണം. നിലവിലെ അപ്രോച്ച് ലൈറ്റ് സങ്കേതത്തിന്റെ നീളം 150 മീറ്ററാണ്. ഐഎൽഎസ് കാറ്റഗറി -2 വിലേക്ക് മാറുമ്പോൾ 900 മീറ്റർ ലൈറ്റിങ്‌ സംവിധാനം ആവശ്യമാണ്‌. കരിപ്പൂരിൽ കിഴക്കുപടിഞ്ഞാറ് ദിശയിലെ റൺവേയിൽ കാറ്റഗറി 2 അപ്രോച്ച് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഭൂമി എയർപോർട്ട്‌ അതോറിറ്റിക്കുണ്ട്‌. വിമാനത്താവളത്തിന്റെ പരിസരപ്രദേശത്തെ മലകൾ, ടവറുകൾ, നിശ്ചിത ഉയരത്തിൽ കൂടുതലുള്ള കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയ്‌ക്കു മുകളിൽ അപകട മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കണം. അതോടെ ലാൻഡിങ്ങിനുവേണ്ട മിനിമം കാലാവസ്ഥാ ഘടകങ്ങൾ, ദൂരക്കാഴ്ച,  ഉയരപരിധി എന്നിവ കുറയ്‌ക്കാൻ ഡിജിസിഎ തയ്യാറാകും. Read on deshabhimani.com

Related News