കരിപ്പൂർ വിമാന ദുരന്തം : വ്യോമയാന മന്ത്രാലയത്തിന്റേത്‌ പഴയ കണ്ടെത്തൽ



കരിപ്പൂർ കരിപ്പൂർ വിമാനദുരന്തത്തിൽ വിമാനത്താവള അധികൃതരുടെ കണ്ടെത്തൽതന്നെ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ടും. അപകടകാരണം വൈമാനികരുടെ പിഴവാണെന്ന് വിമാനത്താവള അധികൃതർ നേരത്തെ നിഗമനത്തിലെത്തിയതാണ്‌‌.  കനത്ത മഴയും മഞ്ഞും വില്ലനായെന്നും പരാമർശമുണ്ട്‌. വലിയ വിമാനങ്ങൾ ഇറക്കാൻ കരിപ്പൂരിൽ സൗകര്യമില്ലെന്നത്‌ കുപ്രചാരണമാണെന്ന്‌ ഇതോടെ വ്യക്തമായി.   ദുബായിൽനിന്ന്‌ വന്ന ബി 737–-800 എയർഇന്ത്യ എക്‌സ്‌പ്രസാണ്‌ അപകടത്തിൽപ്പെട്ടത്‌. 11,000 അടി ഉയരത്തിൽ റൺവേ കണ്ടാൽ മാത്രം ലാൻഡിങ്‌ എന്നത്‌ പാലിച്ചില്ല. റൺവേയുടെ പടിഞ്ഞാറുഭാഗത്തുനിന്നും ലാൻഡ്ചെയ്യുന്നത് എയർ ട്രാഫിക് കൺട്രോൾ വിഭാഗം വിലക്കിയതായും വിമാനത്താവള അധികൃതർ കണ്ടെത്തി. 30 നോട്ട് (വൈമാനികന്റെ കാഴ്‌ചപരിധിയുടെ അളവ്‌) ലാൻഡ്ചെയ്യുന്നതിന് പകരം 70 നോട്ട് വേഗത്തിൽ നിലത്തിറക്കി. റൺവേയുടെ പകുതിയിലാണ് വിമാനം നിലംതൊട്ടത്. ഇതെല്ലാം വിമാനത്താവള അധികൃതരുടെ പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. അത്‌ ശരിവയ്‌ക്കുന്നതാണ്‌ വ്യോമയാന മന്ത്രാലയത്തിന്റെ കണ്ടെത്തലും.  കരിപ്പൂരിൽ ലോകനിലവാരത്തിലുള്ള ക്രമീകരണങ്ങളാണെന്ന് പരിശോധനാ ഉദ്യോഗസ്ഥർ വിലയിരുത്തിയതാണ്‌. ലീഡ് ഇൻ ലൈറ്റുകൾ സ്ഥാപിച്ച അപൂർവ വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. വിമാനത്തെ കൃത്യമായി റൺവേ ടച്ചിങ്‌ പോയന്റിൽ എത്തിക്കാൻ ഇവയ്‌ക്കാകും.  രണ്ട് ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) സംവിധാനമുണ്ട്‌‌.  ഉപഗ്രഹസംവിധാനത്തിന്റെ സഹായത്തോടെ വിമാനത്തിന്റെ സ്ഥാനം നിർണയിക്കുന്ന എഡിഎസ് ബി റഡാർ സജ്ജീകരണമാണ്‌ ഗതാഗതം നിയന്ത്രിക്കുന്നത്. Read on deshabhimani.com

Related News