മരിച്ച സഹപ്രവർത്തകനെ അധിക്ഷേപിച്ച് സുരേന്ദ്രൻ



തിരുവനന്തപുരം സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിലെ പ്രതി, ദുരൂഹ സാഹചര്യത്തിൽ മരിച്ച ആർഎസ്‌എസ്‌ പ്രവർത്തകനെ ആക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ‘ബലിദാനി എന്നൊക്കെ വിശേഷിപ്പിക്കപ്പെടേണ്ട പ്രവർത്തകനെ പാർടിയുടെ അധ്യക്ഷൻതന്നെ അധിക്ഷേപിക്കുന്നത്‌ ശരിയാണോ ? ’ എന്നാണ്‌ ആർഎസ്‌എസ്‌ നേതാക്കൾ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നത്‌. മൃതദേഹവുമായി സൈക്കിളിൽ പോകുന്ന സിനിമയിലെ കോമഡി രംഗവും ‘‘ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്‌’’ എന്ന അടിക്കുറിപ്പുമടങ്ങുന്ന സുരേന്ദ്രന്റെ ഫെയ്‌സ്‌ബുക് പോസ്‌റ്റാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌. ആശ്രമം കത്തിച്ചത്‌ കുണ്ടമൺകടവിലെ ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകൻ പ്രകാശും സംഘവുമാണെന്ന്‌ പ്രകാശിന്റെ സഹോദരൻ പ്രശാന്ത്‌ പൊലീസിന്‌ മൊഴി നൽകിയിരുന്നു. സംഭവത്തിനുശേഷം പ്രകാശിനെ ആർഎസ്‌എസ്‌ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്നും ഇതിനെ തുടർന്നാണ്‌ ആത്മഹത്യ ചെയ്തതെന്നുമാണ്‌ പ്രശാന്ത്‌ പൊലീസിനോട്‌ പറഞ്ഞത്‌. സുരേന്ദ്രന്റെ പോസ്‌റ്റിനെതിരെ സന്ദീപാനന്ദഗിരിയും രംഗത്തെത്തി. മരണംവരെ സ്വന്തം പ്രസ്ഥാനത്തോടൊപ്പംനിന്ന പ്രവർത്തകനെ ആക്ഷേപിച്ചത്‌ * സുരേന്ദ്രന്റെ മനസ്സ്‌ അത്രമാത്രം മലീമസമായതുകൊണ്ടാണ്‌. ആരൊക്കെ ചേർന്നാണ്‌ പ്രകാശിനെ ബലിദാനിയാക്കിയതെന്നും സ്വാമി ഫെയ്‌സ്‌ബുക് കുറിപ്പിൽ ചോദിച്ചു. Read on deshabhimani.com

Related News