കെ റെയിൽ ഭാവി കേരളത്തിന്



തിരുവനന്തപുരം തിരുവനന്തപുരം–-കാസർകോട്‌ സെമി ഹൈസ്പീഡ്‌ റെയിൽവേ (-കെ റെയിൽ ) കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനാവശ്യമായ എതിർപ്പിൽനിന്ന്‌ യുഡിഎഫ്‌ പിൻമാറണം. നമുക്ക്‌ മാത്രമല്ല, ഭാവി തലമുറയ്‌ക്കുകൂടി വേണ്ടിയുള്ളതാണ്‌. വലിയ മാറ്റമാണ്‌ ഉണ്ടാകാൻ പോകുന്നത്‌. തിരുവനന്തപുരത്തുനിന്ന്‌ ഒന്നര മണിക്കൂർകൊണ്ട്‌ എറണാകുളത്തേക്കും തിരിച്ചും യാത്ര ചെയ്യാമെന്നത്‌ ഒട്ടേറെ മേഖലയ്‌ക്ക്‌ പ്രയോജനപ്പെടും. കാറിൽപ്പോലും നാലു മണിക്കൂറിലധികം വേണം. കുറഞ്ഞ സമയത്തിൽ കാസർകോട്‌ എത്താം.   എന്ത്‌ വികസനപദ്ധതി വന്നാലും എതിർക്കുകയെന്ന സമീപനം ആരെടുത്താലും ജനം അംഗീകരിക്കില്ല. അനിവാര്യമായ പദ്ധതിയാണിത്‌. അതുമായി സഹകരിക്കുകയാണ്‌ യുഡിഎഫ്‌ ചെയ്യേണ്ടത്‌. പദ്ധതി വരുമ്പോൾ സ്വാഭാവികമായും ചിലർക്ക്‌ ബുദ്ധിമുട്ടുണ്ടാകും. അവർക്ക്‌ എല്ലാ സംരക്ഷണവും ഉറപ്പു നൽകിയിട്ടുണ്ട്‌. സ്ഥലത്തിനും കെട്ടിടത്തിനും കാലത്തിന്‌ അനുസൃതമായ നഷ്ടപരിഹാരം നൽകും. കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടാകും. നാടിന്‌ ഗുണകരമായ പദ്ധതി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്‌, അത്‌ പിടിവാശിയല്ല. അനാവശ്യ എതിർപ്പുകളുടെ പേരിൽ പദ്ധതി ഉപേക്ഷിക്കാനും കഴിയില്ല. നാടിന്റെ ഭാവി പ്രധാനമായി കാണുന്നുണ്ടെങ്കിൽ യുഡിഎഫ്‌ സമീപനം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News