അനുനിമിഷം നവീകരിച്ച് മാത്രമേ കേരളത്തിന് വളരാനാവൂ: മന്ത്രി എം വി ഗോവിന്ദന്‍



മലപ്പുറം> പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെ റെയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ എന്ന് മന്ത്രി എം വി ഗോവിന്ദന്‍. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നല്‍കാന്‍  മലപ്പുറത്ത് സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുന്നതാണ്. അത് പരമാവധി കുറയ്ക്കാനാണ് ലോകം മുഴുവനും ശ്രമം നടത്തുന്നത്. 2025 ഓടെ 2.88 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവുമെന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പാരിസ്ഥിതികമായ നേട്ടം. അനുനിമിഷം നവീകരിച്ചുകൊണ്ട് മാത്രമേ കേരളത്തിന് വളരാനാവൂ. അതിന് പശ്ചാത്തല വികസനവും ജനങ്ങളുടെ ജീവിതസൗകര്യങ്ങളും നവീകരിക്കപ്പെടണം. വാഹനപ്പെരുപ്പവും ജനസാന്ദ്രതയും കൂടിയ സംസ്ഥാനമെന്ന നിലയില്‍ ഗതാഗത സൗകര്യങ്ങള്‍ മികച്ചതാവണം. അത്തരമൊരു സാഹചര്യത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത കുരുക്ക് കേരളം അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമാണ്. നിലവിലെ സാഹചര്യത്തില്‍ അതിന് ഒരുപരിധി വരെയെങ്കിലും പരിഹാരം കാണാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മാത്രമേ സാധിക്കു. നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കി പോയ പല പദ്ധതികളും പൊടിതട്ടിയെടുത്ത ജനങ്ങളെ വിശ്വാസത്തിലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി. ദേശീയപാത ആറുവരി യഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. കൂടംങ്കുളം വൈദ്യുതി ലൈന്‍, ഗെയില്‍ പൈപ്പ് ലൈന്‍ പോലുള്ള പദ്ധതികളും ഇഛശക്തിയോടെയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കി, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കെ റെയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. വികസന പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കാനാവില്ല. ത്യാഗപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാതെ കേരളത്തിന്റെ ഭാവി വികസനത്തെ അഭിസംബോധന ചെയ്യാന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി സ്നേഹികള്‍ ഏത് വികസനത്തെയും എതിര്‍ക്കുന്ന പ്രവണതയുണ്ട്. പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അവര്‍ പിന്‍മാറുന്നത് നമ്മള്‍ കണ്ടു. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് കണ്ണൂരിലെ വയല്‍ക്കിളികള്‍. അവരെല്ലാം ഇന്ന് സര്‍ക്കാരിനൊപ്പമാണ്. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടും പ്രതിഷേധങ്ങളും വിയോജിപ്പുകളുമുണ്ടായി. ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരിഹാരവും നല്‍കിയതോടെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. അതോടെ കേരളത്തിന്റെ നവീകരണത്തിലെ നാഴികക്കല്ലായി ദേശീയപാത വികസനം മാറി. ഈ പദ്ധതി ഇപ്പോള്‍ വേണ്ടെന്ന് പറയുന്നവരുണ്ട്. പിന്നെ എപ്പോഴാണ്, ആരാണ് ഇത്തരമൊരു പദ്ധതി ഇഛാശക്തിയോടെ നടപ്പാക്കുക.  വിമര്‍ശനങ്ങളെ ഗൗരവപൂര്‍വം തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. അത് ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News