ഹിന്ദി അധ്യയന മാധ്യമം ആക്കണമെന്നുള്ള റിപ്പോര്‍ട്ടിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ



ന്യൂഡൽഹി > യൂണിവേഴ്‌സിറ്റി, പ്രൊഫഷണൽ ഇൻസ്റിറ്റ്യൂട്ടുകളിൽ ഹിന്ദി അധ്യയന മാധ്യമം ആക്കണമെന്നുള്ള അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ പാര്‍ലമെന്‍റികാര്യ സമിതി റിപ്പോര്‍ട്ടിനെതിരെ രാജ്യസഭയിൽ ചോദ്യമുന്നയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി. "ഹിന്ദി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്ര സർവകലാശാലകളിലും സാങ്കേതിക – ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും  മറ്റ്‌ പ്രവർത്തനങ്ങൾക്കും ഭാഷ ഹിന്ദിയാകും. ഇത്തരം സംസ്ഥാനങ്ങളിലെ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത്‌ മാത്രമേ ഇംഗ്ലീഷ്‌ ഉപയോഗിക്കാവൂ. ഭാവിയിൽ അതും ഹിന്ദിക്ക്‌ വഴിമാറും" എന്നിവയായിരുന്നു അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ പാര്‍ലമെന്‍റികാര്യ സമിതി ശുപാർശ ചെയ്‌തവയിൽ ചിലത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുശാസിക്കുന്ന കാര്യങ്ങളല്ല ഔദ്യോഗിക ഭാഷ പാര്‍ലമെന്‍റികാര്യ സമിതി റിപ്പോര്‍ട്ടിൽ എന്ന വസ്‌തുതയാണ് ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടിയത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമ പ്രകാരം  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യയന മാധ്യമം ഏതാണെന്നു തീരുമാനമെടുക്കാനുള്ള അധികാരപരിധി ഈ സമിതിക്കില്ലല്ലോ എന്ന ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് തൃപ്‌തികരമായ മറുപടി നൽകാതെ നാഷണൽ എഡ്യൂക്കേഷൻ പോളിസിയിലെ ഹിന്ദി ഉപയോഗത്തെ കുറിച്ച് പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിഞ്ഞു മാറുകയാണ് ചെയ്‌തത്. 1963ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ച് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും ഹിന്ദിയ്‌ക്കൊപ്പം ഇംഗ്ലീഷ് തുടരണമെന്ന വ്യവസ്ഥയുണ്ട്. അതിൽ മാറ്റം വരുത്തണമെങ്കിൽ ഹിന്ദി  ഔദ്യോഗിക ഭാഷയല്ലാത്ത എല്ലാ സംസ്ഥാനങ്ങളും രാജ്യസഭയും ലോകസഭയും അംഗീകരിക്കണമെന്നുമുണ്ട്. അത് സമ്മതിച്ചുകൊണ്ടുള്ള മറുപടിയാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. Read on deshabhimani.com

Related News