മാധ്യമ മേധാവികളുമായി കൂടിക്കാഴ്‌ച; ജോൺ ബ്രിട്ടാസിനോട്‌ പരസ്യമായി മാപ്പ്‌ പറഞ്ഞ്‌ കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ



ന്യൂഡൽഹി > മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്‌ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിന് രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞ്‌ കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ. മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി നടത്തിയ കൂടിക്കാഴ്‌ചയിലേക്ക് ഒരു വിഭാഗം  മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചത്. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബിജെപി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്‌ചയില്‍ നിന്ന് ഒഴിവാക്കി എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. കൈരളി ടി വിയുടെ ചീഫ് എഡിറ്റർ, എം ഡി എന്നതിനൊപ്പം തന്നെ ഐ.ടി ഇന്‍ഫര്‍മേഷന്‍ ബ്രോഡ്‌കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് ജോൺ ബ്രിട്ടാസ്‌. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യന്‍ ബ്രോഡ്‌കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ (IBDF) ബോര്‍ഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്‌ചയില്‍ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു  മന്ത്രിയോട് ആരാഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി  സഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു എന്നും തുടർന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് കാണാൻ കഴിയാതിരുന്നത്  എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നൽകിയത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയതുമില്ല. Read on deshabhimani.com

Related News