24 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസിനോട് ഗുഡ് ബൈ; നടന്‍ ജോബി വിരമിച്ചു



തിരുവനന്തപുരം> ഇരുപത്തിനാല് വര്‍ഷത്തെ സര്‍വീസിനോട് ഗുഡ് ബൈ പറഞ്ഞ് നടന്‍ എഎസ് ജോബി. കെഎസ്എഫ്ഇ അര്‍ബന്‍ റീജിയണല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ മാനേജറായാണ് ജോബി വിരമിച്ചത്. സര്‍വീസില്‍ നിന്ന് വിരമിക്കുക മാത്രമാണെന്നും മുന്നിലുള്ളത് വലിയ സ്വപ്നങ്ങളാണെന്നും ജോബി പറയുന്നു. സിനിമയില്‍ സജീവമാകാനാണ് ജോബി ആഗ്രഹിക്കുന്നത്. സിനിമയില്‍ നിന്ന് സ്ഥിരവരുമാനം ഇല്ലാതായതോടെയാണ് ജോബി 1999ല്‍ പിഎസ്സിയിലൂടെ ജൂനിയര്‍ അസിസ്റ്റന്റായി സര്‍വീസില്‍ കയറുന്നത്. അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയിലൂടെയായിരുന്നു ജോബിയുടെ കലാരംഗത്തേക്കുള്ള രംഗപ്രവേശം. അന്‍പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും. അതില്‍ കൂടുതലും ഹാസ്യവേഷങ്ങളും. 2018ല്‍ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത് ആത്മവിശ്വാസം കൂട്ടി. ഇപ്പോള്‍ വേലക്കാരി ജാനു എന്ന ചിത്രത്തില്‍ മുഖ്യവേഷം ചെയ്യുന്നു. സംസ്ഥാന യുവജനോത്സവത്തില്‍ വിധികര്‍ത്താവായി എല്ലാവര്‍ഷവും എത്താറുണ്ട്.   Read on deshabhimani.com

Related News