അന്തര്‍സര്‍വകലാശാല മാറ്റവും തുടര്‍പഠനവും: കരട് ചട്ടം ഒരുമാസത്തിനകം



തിരുവനന്തപുരം> വിദ്യാർഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിന് അവസരമൊരുക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ്. ഇടയ്ക്കുവച്ച് നിർത്തിയവർക്ക്‌ വീണ്ടും പഠനം സാധ്യമാക്കുന്നതും പരിശോധിക്കും. ഇതിന് ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സർവകലാശാല പ്രതിനിധികൾ എന്നിവരടങ്ങിയ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ നിർവഹണ സെൽ രൂപീകരിച്ചു. ഒരുമാസത്തിനകം കരട് ചട്ടം രൂപീകരിക്കും. നിലവിലെ നിയമങ്ങളിലും ചട്ടങ്ങളിലും അന്തർസർവകലാശാലാ മാറ്റം പ്രയാസമാണ്. അതിനാൽ‌, പൊതു ക്രെഡിറ്റ് ബാങ്ക് സ്ഥാപിക്കും. ഏകീകൃത ക്രെഡിറ്റ് സംവിധാനം വരുന്നതോടെ കേരളത്തിലെ സർവകലാശാലകൾ തമ്മിലുള്ള വിദ്യാർഥി കൈമാറ്റം സാധ്യമാകും. ഇതേ സംവിധാനത്തിലൂടെ നേരത്തേ നിർത്തിയവർക്ക്‌ തുടർപഠനവും സാധ്യമാകും. ചില സർവകലാശാലകൾ ഇതിനുള്ള ചട്ടം രൂപീകരിക്കുന്നുണ്ട്‌. സർവകലാശാല വൈസ് ചാൻസലർമാരുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. സർവകലാശാല നിയമപരിഷ്കരണ കമീഷനും ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. ഇന്റർ ഡിസിപ്ലിനറി മേഖലയിൽ‌ ​ഗവേഷണത്തിനും ​ഗൈഡ്ഷിപ്‌ നേടാനും സയന്റിസ്റ്റ് തസ്തികയിലുള്ളവരെ ​ഗവേഷണ മേധാവിയാക്കുന്നതിലും നിലവിലെ സർവകലാശാല ചട്ടങ്ങളിൽ തടസ്സങ്ങളുണ്ട്. ഇതിനൊപ്പം ​ഗവേഷക വിദ്യാർഥികളുടെ ഡിരജിസ്ട്രേഷൻ, റീ രജിസ്ട്രേഷൻ, തീസിസ് സമർപ്പണം, റിസൾട്ട്‌ തുടങ്ങിയ കാര്യങ്ങളിലെല്ലാം അനുകൂലമായ ചട്ടങ്ങൾ ആവശ്യമാണ്. രണ്ടുമാസത്തിനകം വിഷയങ്ങൾ പരിഹരിക്കാൻ നിർവഹണ സെല്ലിനെ ചുമതലപ്പെടുത്തി. Read on deshabhimani.com

Related News