കുഞ്ഞാലിക്കുട്ടിയുടെ വാദം ശുദ്ധ അസംബന്ധം: ഐഎൻഎൽ
കോഴിക്കോട്> ബാബരി മസ്ജിദ് വിഷയത്തിൽ പാർട്ടി എടുത്ത തീരുമാനമാണ് ശരിയെന്നും സേട്ട് സാഹിബിനെയും കൂടെ നിന്നവരെയും അന്നത്തെ നേതാക്കൾ ‘ക്ഷ’ വരപ്പിച്ചുവെന്നുമുള്ള മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ലീഗിന്റെ ന്യൂനപക്ഷ പ്രതിബദ്ധതയും നേതൃത്വത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ട അന്നത്തെ നിലപാടിന്റെ പാപപങ്കിലതകളിൽനിന്ന് ആ പാർട്ടിക്ക് ഇതുവരെ മുക്തമാവാൻ കഴിഞ്ഞിട്ടില്ല. പി.വി. നരസിംഹറാവു പോയിട്ട് സോണിയ വരട്ടെ എന്ന് തങ്ങൾ കാമ്പയിൻ നടത്തി എന്ന വാദം ശുദ്ധ കളവാണ്. സേട്ടിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് റാവു രാജിവെക്കണം എന്ന് ആവശ്യപ്പെട്ടതിനാണ്. അഖിലേന്ത്യാ ലീഗ്, മുസ്ലിം ലീഗിൽ ലയിച്ചത് ഇടതുമുന്നണിയിൽ അവർക്ക് പൊറുതിമുട്ടിയത് കൊണ്ടാണെന്നും ശരീഅത്ത് വിവാദം ഒരു നിമിത്തം മാത്രമായിരുന്നുവെന്നുമുള്ള അഭിപ്രായ പ്രകടനം ബാലിശവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. ഇടതുമുന്നണിയിൽ ഐ.എൻ.എൽ ഇന്ന് അതേ പ്രതിസന്ധി നേരിടുകയാണെന്ന് തട്ടിവിടുന്നത് അസൂയ മൂത്താണ്. എൽ.ഡി.എഫിന്റെ ഭാഗമാവാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന മുസ്ലിം ലീഗിന്റെ പരിതാപകരമായ അവസ്ഥ ഒരു പാർട്ടിക്കും വന്നുപെടല്ലേ എന്നാണ് തങ്ങളുടെ പ്രാർഥനയെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com