മൂന്നാറിൽ 5 പശുക്കളെ കടുവ കൊന്നു

ഫയൽ ചിത്രം


മൂന്നാർ> തൊഴുത്തിൽ കെട്ടിയിട്ടിരുന്ന മൂന്ന് കിടാക്കളടക്കം അഞ്ച് പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. കണ്ണൻദേവൻ കമ്പനി നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ പഴനിസ്വാമി, മാരിയപ്പൻ എന്നിവരുടെ പശുക്കളെയാന്ന് കടുവകൊന്നത്. ഞായർ പുലർച്ചെ അഞ്ചോടെയാണ് സംഭവം. ലയത്തിന്‌ കുറച്ചകലെയുള്ള തൊഴുത്തിലെത്തിയ മാരിയപ്പനാണ് പശുക്കൾ ചത്ത് കിടക്കുന്നത് കണ്ടത്. കമ്പനിവക തൊഴുത്തിൽ  പത്തിലധികം പശുക്കൾ ഉണ്ടായിരുന്നു. മാരിയപ്പന്റെ രണ്ട് കിടാവും  കറവ പശുവും, പഴനിസ്വാമിയുടെ കിടാവടക്കം രണ്ട് പശുക്കളെയുമാണ് ആക്രമിച്ചുകൊന്നത്.   മാരിയപ്പന്റെ ഒരു പശുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അഞ്ച് വർഷത്തിനിടെ 80 ഓളം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെ തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേർ രാജമലയിലെത്തി വിനോദസഞ്ചാരികളെ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കാതെ റോഡ് ഉപരോധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരുമായി ചർച്ചനടത്തിയെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ്മ രാജമലയിലെത്തി നാട്ടുകാരുമായി ചർച്ചനടത്തി.   എത്രയുംവേഗം നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും കടുവയെ നിരീക്ഷിക്കാൻ ക്യാമറയും കുടുക്കുന്നതിന്കൂടും സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ ഉറപ്പ് നൽകിയതിനെ തുടർന്ന്‌ രണ്ടര മണിക്കൂർ നീണ്ട റോഡ് ഉപരോധം അവസാനിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുമെന്ന് സബ് കലക്ടർ പറഞ്ഞു. Read on deshabhimani.com

Related News