ഭക്ഷ്യ സുരക്ഷ: ഫെബ്രുവരി 1 മുതൽ ഹെൽത്ത് കാർഡ് നിർബന്ധം, പരിശോധനകൾ ശക്തമാക്കും



തിരുവനന്തപുരം> ഫെബ്രുവരി ഒന്നുമുതൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവർത്തനങ്ങളും ശക്തമാക്കും. പോരായ്‌മകൾ കണ്ടെത്തുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നതാണ്. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരേയും കൈവശം വയ്‌ക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്. ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്‌‌നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുമ്പോൾ മറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർ എല്ലാവരും 2 ആഴ്ചയ്‌ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്‌റ്റർ ചെയ്യുമെന്നുമുള്ള സത്യപ്രസ്‌താവന ഹാജരാക്കേണ്ടി വരും. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌‌സലുകൾ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നു മുതൽ ഇത് നിർബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. ചില ഭക്ഷണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷവർമ മാർഗനിർദേശം നിലവിലുണ്ട്. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്‌ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശവും നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ പാഴ്‌സലിൽ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാൽ ആ ഭക്ഷണം കഴിക്കാൻ പാടില്ല.   Read on deshabhimani.com

Related News