ഉന്നത വിദ്യാഭ്യാസ സംരക്ഷണം : രാജ്‌ഭവൻ പ്രതിഷേധക്കൂട്ടായ്‌മ ഇന്ന്‌



തിരുവനന്തപുരം കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പ്രതിഷേധക്കൂട്ടായ്‌മ ചൊവ്വാഴ്‌ച നടക്കും. രാജ്‌ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ കൂട്ടായ്‌മകളിൽ പതിനായിരങ്ങളും അണിനിരക്കും. ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാരും ആർഎസ്‌എസും നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരായ കേരളത്തിന്റെ താക്കീതായി പ്രതിഷേധം മാറും. രാവിലെ 10ന്‌ ആരംഭിക്കുന്ന കൂട്ടായ്‌മകളിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ–- സാമൂഹ്യ–- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം അണിനിരക്കും. കർഷക, തൊഴിലാളി, വിദ്യാർഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്‌. രാജ്‌ഭവനു മുന്നിലെ പ്രതിഷേധത്തിന്‌ മുന്നോടിയായി രാവിലെ 10ന്‌ മ്യൂസിയം പൊലീസ്‌ സ്‌റ്റേഷനു മുന്നിൽനിന്ന്‌ പ്രകടനം ആരംഭിക്കും. കൂട്ടായ്‌മ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്‌ കെ മാണി, മാത്യു ടി തോമസ്‌, പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്‌, കെ ബി ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ തുടങ്ങിയവരും പങ്കെടുക്കും. ഭീഷണിയുമായി സുരേന്ദ്രൻ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ചൊവ്വാഴ്‌ച രാജ്‌ഭവനിലേക്ക്‌ നടത്തുന്ന പ്രതിഷേധ കൂട്ടായ്‌മയിൽ പങ്കെടുക്കുന്നവർക്കെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. തൊഴിലുറപ്പ് തൊഴിലാളികളും സർക്കാർ ജീവനക്കാരും പങ്കെടുത്താൽ നിയമനടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഇത്‌ കാണിച്ച്‌ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. നടപടിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെക്കൂടി കക്ഷിചേർത്ത് നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. Read on deshabhimani.com

Related News