റോഡ് - പാലം നിർമിക്കുന്നതിനിടെ അപകടമരണം : ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്‌ : ഹൈക്കോടതി



കൊച്ചി റോഡ്, പാലം എന്നിവ നിർമിക്കുന്നതിനിടെ  അപകടമരണമുണ്ടായാൽ മുഴുവൻ ഉത്തരവാദിത്തവും എൻജിനിയർമാർക്കും സൂപ്പർവൈസർമാർക്കും ആയിരിക്കുമെന്ന്‌ ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കേണ്ടതിനുപുറമേ നിയമനടപടിയും നേരിടേണ്ടിവരും. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്ര​ന്റെ ഉത്തരവ്. തൃപ്പൂണിത്തുറയിൽ പാലം നിർമാണത്തിനിടെ സുരക്ഷാവീഴ്ച മൂലം ബൈക്ക് യാത്രികൻ മരിച്ച സംഭവത്തില്‍ കോടതി   വിശദീകരണം തേടിയിരുന്നു. സുരക്ഷാമാനദണ്ഡം പാലിക്കേണ്ട ഉത്തരവാദിത്വം കോൺട്രാക്ടർക്കാണെന്നും കരാർ വ്യവസ്ഥയുടെ ഭാഗമാണതെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എൻജിനിയർ കോടതിയെ അറിയിച്ചു. കോടതി നിർദേശിച്ചതനുസരിച്ച് എൻജിനിയർമാർക്കും സൂപ്പർവൈസർമാർക്കും സർക്കുലർ അയച്ചതായും  പൊതുമരാമത്തുവകുപ്പ് അറിയിച്ചു. എൻജിനിയർമാരും സൂപ്പർവൈസർമാരും നിര്‍മാണം നടക്കുന്നിടത്ത് ഉണ്ടാകണമെന്നും നിർമാണം നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. നഗരപരിധിയിലെ പൊതുമരാമത്ത് റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും ഏകദേശം പൂർത്തിയായെന്ന് സർക്കാർ അറിയിച്ചു. Read on deshabhimani.com

Related News