എറണാകുളത്ത്‌ ഇരയുടെ മാതാപിതാക്കളോട് പൊലീസ്‌ പണം ആവശ്യപ്പെട്ട സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു



കൊച്ചി > പീഡനക്കേസിൽ പൊലീസ് ഇരയുടെ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പീഡനക്കേസിലാണ്‌ കോടതി ഇടപെടൽ. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ നടപടി. സംഭവത്തിൽ കോടതി കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ  റിപ്പോർട്ട് തേടി. കേസിൽ ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയിട്ടുണ്ട്. ഒരഭിഭാഷകനാണ് വാർത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആരോപണം ശരിയാണങ്കിൽ ഗൗരവതരമാണന്ന് കോടതി അഭിപ്രായപ്പെട്ടു. ഏത് വാർത്തക്കും രണ്ട് ഭാഷ്യമുണ്ടെന്നും മനസിലായിടത്തോളം ഇടപെടൽ ആവശ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ചിൽഡ്രൻസ് ഹോമിലുള്ള പെൺകുട്ടികളേയും ആൺമക്കളെയും തിരികെ കിട്ടാൻ 5 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ഡൽഹി സ്വദേശികളാണ് പെൺകുട്ടികളുടെ കുടുംബം. Read on deshabhimani.com

Related News