മക്കൾക്ക്‌ അഭിഭാഷകപ്പട്ടം
 സമ്മാനിച്ച്‌ ജഡ്ജിമാർ ; അപൂർവ നിമിഷങ്ങൾക്ക്‌ സാക്ഷ്യംവഹിച്ച്‌ കേരള ഹൈക്കോടതി

വൃന്ദ ബാബു അച്ഛൻ ജസ്റ്റിസ്‌ കെ ബാബുവിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങുന്നു


കൊച്ചി> മക്കൾക്ക്‌ അഭിഭാഷകപ്പട്ടം സമ്മാനിച്ച്‌ ജസ്റ്റിസുമാർ, അപൂർവ നിമിഷങ്ങൾക്ക്‌ സാക്ഷ്യംവഹിച്ച്‌ കേരള ഹൈക്കോടതി. ഞായറാഴ്ച ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന എൻറോൾമെന്റ്‌ ചടങ്ങിലാണ്‌ എറണാകുളം രവിപുരം സ്വദേശി വൃന്ദ ബാബുവിന്‌ അച്ഛൻ ജസ്റ്റിസ്‌ കെ ബാബുവും എറണാകുളം സ്വദേശി എ ആർ അമലിന്‌ അച്ഛൻ ജസ്റ്റിസ്‌ പി ജി അജിത്‌കുമാറും എൻറോൾമെന്റ്‌ സർട്ടിഫിക്കറ്റ്‌ നൽകിയത്‌. നാല്‌ സെഷനുകളിലായി നടന്ന ചടങ്ങിൽ, ആദ്യ സെഷനിൽ ആദ്യം വേദിയിലെത്തിയാണ്‌ വൃന്ദ അച്ഛന്റെ കൈയിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങിയത്‌. അമ്മ സന്ധ്യയും സഹോദരൻ വരുണും ഈ നിമിഷത്തിന്‌ സാക്ഷികളായി. അഭിഭാഷകനായ അച്ഛനെ കണ്ടുവളർന്ന തനിക്ക്‌ അച്ഛനിൽനിന്നുതന്നെ സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങാനായത്‌ സന്തോഷകരമായ നിമിഷങ്ങളായിരുന്നുവെന്ന്‌ വൃന്ദ പറഞ്ഞു. അച്ഛനാണ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നതെന്ന്‌ നേരത്തേ അറിഞ്ഞിരുന്നെന്നും തന്റെ സുഹൃത്തുക്കൾക്കും അച്ഛൻതന്നെ സർട്ടിഫിക്കറ്റ്‌ നൽകിയതിൽ ഏറെ അഭിമാനം തോന്നിയെന്നും വൃന്ദ പറഞ്ഞു. എറണാകുളത്ത്‌ താമസിക്കുന്ന കൊല്ലം സ്വദേശിയായ വൃന്ദ തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന്‌ 2017–-2022 ബാച്ചിലാണ്‌ അഭിഭാഷകപഠനം പൂർത്തിയാക്കിയത്‌.   മൂന്നാമത്‌ സെഷനിലാണ്‌ അമൽ അച്ഛൻ ജസ്‌റ്റിസ്‌ പി ജി അജിത്‌കുമാറിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങിയത്‌. അമ്മ വി എം രമ ചടങ്ങിനെത്തിയിരുന്നു. തിരുച്ചിറപ്പള്ളി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽനിന്നാണ്‌ അമൽ അഭിഭാഷകപഠനം പൂർത്തിയാക്കിയത്‌. അച്ഛന്റെ കൈയിൽനിന്ന്‌ സർട്ടിഫിക്കറ്റ്‌ വാങ്ങാനായതിൽ ഏറെ അഭിമാനമുണ്ടെന്ന്‌ അമൽ പറഞ്ഞു. ചടങ്ങിൽ 1038 പേർ അഭിഭാഷകരായി സത്യപ്രതിജ്ഞ ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ അനിൽകുമാർ അധ്യക്ഷനായി. Read on deshabhimani.com

Related News