വരും ദിവസങ്ങളിൽ മഴ ശക്തമാകും; നേരിടാൻ സജ്ജം



തിരുവനന്തപുരം കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌. തിങ്കളാഴ്‌ച പാലക്കാട്‌ ഒഴികെ 13 ജില്ലയിലും ജാഗ്രതാ നിർദേശം‌. നാലു ജില്ലയിൽ ഓറഞ്ച്‌ അലർട്ടും ഒമ്പതു ജില്ലയിൽ മഞ്ഞ അലർട്ടും.  ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ ഓറഞ്ച്‌ അലർട്ട്‌. മറ്റ്‌ ജില്ലകളിൽ‌ മഞ്ഞ അലർട്ട്‌. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്‌. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ മുന്നൊരുക്കം ശക്തമാക്കി. കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് ദുരന്തപ്രതികരണത്തിനും ദുരിതാശ്വാസത്തിനും എല്ലാ ജില്ലകളും സജ്ജമായി. ഓരോ ജില്ലയിലും ആദ്യഘട്ടം എന്ന നിലയിൽ ഒരു കോടി രൂപ വീതം അനുവദിച്ചു. ബണ്ട് സംരക്ഷണം, കടൽതീരത്തെ വീട് സംരക്ഷണം എന്നിവയ്‌ക്ക്‌ തദ്ദേശ സ്ഥാപനത്തിനും ജലസേചന വകുപ്പിനും കൃഷി വകുപ്പിനും ഒരു പഞ്ചായത്തിൽ രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിയിൽ മൂന്ന് ലക്ഷം രൂപ, കോർപറേഷനിൽ അഞ്ച് ലക്ഷം രൂപവരെ ചെലവഴിക്കാം. മൂവായിരത്തോളം ദുരിതാശ്വാസക്യാമ്പുകൾ സജജീകരിക്കാൻ സ്ഥാപനങ്ങൾ കണ്ടെത്തി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 10 സംഘത്തെ ആവശ്യപ്പെട്ടു‌. നാല്‌ ടീം ജൂൺ നാലിന്‌ വയനാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലെത്തി. ബിഎസ്എഫിന്റെ  കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന വാഹനം ഉൾപ്പെടുന്ന രണ്ട് വാട്ടർവിങ്‌ ടീമിനെ മുൻകൂട്ടി എത്തിച്ചു. Read on deshabhimani.com

Related News