കോതമംഗലത്ത്‌ പുഴ കരകവിഞ്ഞൊഴുകി; കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗത തടസം



കോതമംഗലം > കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. കോതമംഗലം കോഴിപ്പിള്ളിയിൽ പുഴ കരകവിഞ്ഞൊഴുകിയതോടെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു. ദേശീയ പാതയിൽ കോഴിപ്പിള്ളി അരമന പടിക്ക് മുമ്പിലായി വെള്ളം കയറി ചെറുവാഹനങ്ങൾ കുടുങ്ങി. കോതമംഗലം നഗര മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട് കരവിഞ്ഞതിനെ തുടർന്ന് പാറത്തോട്ട് കാവ് ക്ഷേത്രത്തിൽ വെള്ളം കയറി. തൃക്കരിയൂരിൽ വെള്ളം കയറി ഗതാഗതം സ്‌തംഭിച്ചു. തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ഉൾപ്പെടെ പ്രദേശത്തു വെള്ളം കയറി. കനത്ത മഴമൂലം പല്ലാരിമംഗലത്ത് 40 ഓളം വീടുകളിൽ വെള്ളം കയറി. പഞ്ചായത്ത്‌ പ്രസിഡൻ്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.  വള്ളക്കടവ്, വാളാച്ചിറ വെള്ളാരമറ്റം, കുടമുണ്ട, ഈട്ടിപ്പാറ, കമ്പിമുള്ള്, കൂറ്റംവേലി, കാവുപറമ്പ് മണിക്കിണർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. പ്രദേശത്തു ശക്തമായ മഴയാണ്. കുടമുണ്ട പാലവും മുങ്ങി. കോതമംഗലത്ത് ആലുവ -മൂന്നാർ റോഡിൽ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലർച്ചെ മുതൽ ആണ് വെള്ളം ഉയർന്നത്. കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസം കാണാതായ കുട്ടമ്പുഴ ഉരുളൻ തണ്ണി സ്വദേശി പൗലോസിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. Read on deshabhimani.com

Related News