പരക്കെ മഴ; കേരളത്തിൽ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം > സംസ്ഥാനത്ത്‌ ശനിയാഴ്‌ച പരക്കെ മഴ പെയ്‌തു. പുഴകൾ കരകവിഞ്ഞു. വിവിധ പ്രദേശങ്ങളിൽ മഴക്കെടുതികളുണ്ടായി. ഞായറാഴ്‌ച സംസ്ഥാനത്ത്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. 64.5 മില്ലീമീറ്റർമുതൽ 115.5 മില്ലീമീറ്റർവരെയുള്ള മഴ ലഭിക്കും. തിങ്കളാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്‌ ജില്ലയിലും ചൊവ്വാഴ്‌ച ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ പെയ്തിടങ്ങളിൽ വീണ്ടും മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരം, ഉരുൾപൊട്ടൽ, -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടൽ, -മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ അപകട സാധ്യത മുന്നിൽക്കണ്ട് തയ്യാറെടുപ്പ്‌ നടത്തണം. മാറിത്താമസിക്കേണ്ടവർ അതിനോട് സഹകരിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്‌ചവരെ കടലിൽ പോകരുതെന്നും മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്‌ക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകി. ജലനിരപ്പ്‌ ഉയർന്നതോടെ പാലക്കാട്‌ ജില്ലയിലെ അപ്പർ ഷോളയാർ, കാഞ്ഞിരപ്പുഴ എന്നീ ഡാമുകൾ തുറന്നു. മലപ്പുറത്ത്‌ ചാലിയാർ അടക്കമുള്ള നദികൾ കരകവിഞ്ഞതിനാൽ നിരവധി കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിൽ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. മലങ്കര, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടർ തുറന്നു. Read on deshabhimani.com

Related News