സർക്കാരിനെതിരെ യോജിച്ച്‌ ‘കോലീബി ’; അക്രമഹർത്താലിൽ കർശന നടപടി



തിരുവനന്തപുരം അക്രമഹർത്താലുമായി രംഗത്തിറങ്ങിയ പോപ്പുലർ ഫ്രണ്ടിനെ പൊലീസ്‌ തടഞ്ഞത്‌ ശക്തമായ നടപടികളിലൂടെ. കരുതൽ തടങ്കലും അറസ്‌റ്റും സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ സേനയെ വിന്യസിച്ചുമാണ്‌ നീങ്ങിയത്‌. ഈരാറ്റുപേട്ട ഉൾപ്പെടെ അക്രമാസക്തമായ ഇടങ്ങളിൽ ഇടപെട്ട്‌ നിയന്ത്രണവിധേയമാക്കി. ജനജീവിതം സുരക്ഷിതമാക്കിയാണ്‌ പൊലീസ്‌ അക്രമികളെ നേരിട്ടത്‌. എന്നാൽ, ഈ വസ്തുതകൾ മറച്ച്‌ എൽഡിഎഫ്‌ സർക്കാരിനെതിരെ തിരിയുകയാണ്‌ കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്പരവും ഇടയിൽനിന്ന്‌ യുഡിഎഫും എങ്ങനെയൊക്കെ സഹായിക്കുന്നുവെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വ്യാഴാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചതുമുതൽ പൊലീസ്‌ ജാഗ്രതയോടെ ഇടപെട്ടു. വെള്ളി പുലർച്ചെ മുതൽ ബൈക്കിൽവന്ന ചിലരാണ്‌ ബസുകൾക്കുനേരെ കല്ലെറിഞ്ഞത്‌.  ഹെൽമറ്റും മുഖംമൂടിവച്ചും വന്നവരാണ്‌ അക്രമം നടത്തിയത്‌. ചിലയിടങ്ങളിൽ പെട്രോൾ ബോംബെറിഞ്ഞു. പല പ്രതികളെയും വെള്ളിയാഴ്ചതന്നെ പിടികൂടി. നഷ്ടപരിഹാരം ഈടാക്കുന്നതടക്കം ശക്തമായ നടപടികളുമായാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌.  ഹർത്താൽ നടത്തിയ പിഎഫ്‌ഐയുടെ മറുപുറമാണ്‌ സർക്കാരിനെതിരെ ആവേശത്തോടെ രംഗത്തുവന്ന ആർഎസ്‌എസ്‌. പിഎഫ്‌ഐ ആക്രമണങ്ങളിൽ ആഹ്ലാദിക്കുന്നവരാണിവർ. കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും നീക്കത്തെയാണ്‌ സർക്കാർ ചെറുക്കുന്നത്‌.   Read on deshabhimani.com

Related News