ഹജ്ജ് നയം നിലവിൽവന്നു: കരിപ്പൂരും കണ്ണൂരും പുറപ്പെടൽ കേന്ദ്രങ്ങൾ



കരിപ്പൂർ> കേന്ദ്ര ഹജ്ജ്‌ നയത്തിന്റെ കരടിന്‌ അംഗീകാരമായി. നെടുമ്പാശേരി വിമാനത്താവളത്തിനുപുറമെ കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾകൂടി ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രമായി പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച ചേർന്ന കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയാണ്‌  കരടിന്‌ അംഗീകാരം നൽകിയത്‌. ഹജ്ജ്‌ നയത്തിന്റെ കരട്‌ ഒരുമാസംമുമ്പ്‌ പുറത്തിറക്കിയിരുന്നു. സംസ്ഥാന സർക്കാർ ഇടപെടലിന്റെ ഭാഗമായാണ്‌ കരിപ്പൂരിനെയും കണ്ണൂരിനെയും കേന്ദ്രം ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ  നേരിൽ കണ്ടിരുന്നു. ഹജ്ജ്‌ മന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന ഹജ്ജ് കമ്മറ്റിയും ഇതിനായി അക്ഷീണം പ്രയത്നിച്ചു. കരിപ്പൂരിനെയും കണ്ണൂരിനെയും പുറപ്പെടൽ കേന്ദ്രങ്ങളാക്കിയത്‌  മലബാറിലെ തീർഥാടകർക്ക്‌ ഏറെ സഹായകമാകും. ഇന്ത്യയിൽനിന്ന്  ഇക്കുറി 25 ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളാണുള്ളത്‌. നിലവിലെ ഹജ്ജ് ക്വോട്ടയും പുനർനിർണയിച്ചു. ഇന്ത്യക്ക് അനുവദിക്കുന്ന ക്വോട്ടയിൽ 75 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 25 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാണ് 2018ലെ നയപ്രകാരം അനുവദിച്ചത്. ഇത്  80:20 ആക്കി. ഇതോടെ കൂടുതൽ തീർഥാടകർക്ക് ഹജ്ജ്‌ കമ്മിറ്റി മുഖേന തീർഥാടനത്തിന്‌ അവസരം ലഭിക്കും. 2023 മുതൽ 2028 വരെയുള്ള  കാലയളവിലേക്കുള്ള ഹജ്ജ് നയമാണ് തയ്യാറാക്കിയത്. Read on deshabhimani.com

Related News