നെടുമ്പാശേരിയിൽനിന്ന്‌ ആദ്യ ഹജ്ജ് സംഘം യാത്രയായി



നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു. ബുധൻ പകൽ 11.30ന് മന്ത്രി വി അബ്ദുറഹിമാൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. 208 പുരുഷൻമാരും 197 സ്ത്രീകളുമടക്കം 405 പേരാണ് ആദ്യ വിമാനത്തിൽ യാത്രയായത്. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം  ജില്ലകളിൽനിന്നുള്ള 2244 തീർഥാടകർക്കൊപ്പം ലക്ഷദ്വീപിൽനിന്നുള്ള 163 പേരും 52 തമിഴ്നാട്ടുകാരും രണ്ട്‌ ഹരിയാനക്കാരുമാണ് ഇത്തവണ കൊച്ചിയിൽനിന്ന്‌ പോകുന്നത്‌. സൗദി എയർലൈൻസാണ് കൊച്ചിയിൽനിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്. ജൂൺ 21 വരെ ആകെ ആറ്‌ സർവീസാണ്‌ നെടുമ്പാശേരിയിൽനിന്നുള്ളത്‌. ഇനി ഒമ്പത്‌, 10, 12, 14, 21 തീയതികളിൽ പകൽ 11.30നാണ്‌ ജിദ്ദയിലേക്ക് സർവീസ്. ഫ്ലാഗ്‌ ഓഫ്‌ ചടങ്ങിൽ എംഎൽഎമാരായ അൻവർ സാദത്ത്, മുഹമ്മദ് മുഹ്സിൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സഫർ എ കയാൽ, പി പി മുഹമ്മദ് റാഫി, കെ മുഹമ്മദ് കാസിം കോയ, പി ടി അക്ബർ, എക്സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ്, സെൽ ഓഫീസർ എം ഐ ഷാജി, ക്യാമ്പ് കോ–-ഓർഡിനേറ്റർ ടി കെ സലിം, സിയാൽ ഡയറക്ടർ ജി മനു, സൗദി എയർലൈൻസ് പ്രതിനിധികളായ ഹസൻ പൈങ്ങോട്ടൂർ, എസ് സ്മിത്ത്  എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News